

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വിചാരണക്കോടതി മാത്രമാണ് കുറ്റവിമുക്തനാക്കിയതെന്നും തുടര്‍ നടപടികള്‍ ഇനിയുമുണ്ടെന്നും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സുപ്രീം കോടതി വിധി വരുന്നതുവരെ തന്റെ മുന്നില്‍ ദിലീപ് പ്രതി തന്നെയാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിന് നേരെയാണ് വിരല്‍ ചൂണ്ടിയത്. അതാണ് തങ്ങള്‍ എല്ലാവരും മുഖ വിലയ്‌ക്കെടുത്തിരിക്കുന്നത്. കേസില്‍ ദിലീപിന് വ്യക്തമായ പങ്കുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. റിപ്പോര്‍ട്ടറിന്റെ ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാടില്‍ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.
കഴിഞ്ഞ എട്ടുവര്‍ഷമായി കേസ് നടന്നുവരികയായിരുന്നു. ഗൂഢാലോചനയുടെ കാര്യം ഇന്നലെ വിധി വരുന്നതുവരെ അയാള്‍ക്ക് പറയാന്‍ തോന്നിയില്ലേ എന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. വിധി വരുന്നതിന് മുന്‍പ് തന്നെ അവര്‍ പത്രസമ്മേളനം പ്ലാന്‍ ചെയ്തു. വിതരണം ചെയ്യുന്നതിന് ലഡു വാങ്ങിവെച്ചു. അയാള്‍ക്ക് ഗൂഢാലോചന ഉന്നയിച്ച് കേസ് നടത്താമായിരുന്നു. കേസ് പോട്ടെ, ഒരു പരാതിയെങ്കിലും നല്‍കാമായിരുന്നില്ലേയെന്നും ഭാഗ്യലക്ഷ്മി ആഞ്ഞടിച്ചു. പേരാടാനുള്ള ഉറച്ച മനസില്‍ തന്നെയാണ് അതിജീവിതയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. വളരെ സ്‌ട്രോങ്ങായിട്ടാണ് അവള്‍ നില്‍ക്കുന്നത്. എന്നാല്‍ ഇതെല്ലാം താങ്ങാനുള്ള ശക്തി ആ ചെറിയ പെണ്‍കുട്ടിക്കില്ല. ഇന്നലെ മുഴുവന്‍ താന്‍ അവള്‍ക്കൊപ്പമുണ്ടായിരുന്നു. കോടതി വിധി വന്നശേഷം അവള്‍ കടന്നുപോയ ഒരു മാനസികാവസ്ഥയുണ്ടെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.
താരസംഘടന എഎംഎംഎയ്‌ക്കെതിരെയും ഭാഗ്യലക്ഷ്മി തുറന്നടിച്ചു. താരസംഘടന എന്നെങ്കിലും അവള്‍ക്കൊപ്പം എന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടോ എന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. അവളെ പരിഗണിച്ചിട്ട് പോലുമില്ല. സ്ത്രീകള്‍ താരസംഘടനയുടെ തലപ്പത്ത് വന്നപ്പോള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കാര്യമുണ്ടായില്ല. ഇതുവരെ ആരൊക്കെ ഉണ്ടായിരുന്നോ അവരുടെ ശബ്ദമാണ് ഇപ്പോഴുള്ളവരുടെ ശബ്ദത്തിലൂടെ പ്രതിഫലിക്കുന്നത്. അതില്‍ ഒരു ഭാരവാഹിയുടെ ഡയലോഗ് കേട്ടു. അവളും വേണം അവനും വേണം എന്നാണ് അവര്‍ പറഞ്ഞത്. തനിക്ക് ശരിയും വേണം തെറ്റും വേണം എന്ന് എങ്ങനെ പറയാന്‍ കഴിയും. താന്‍ നടിയോടൊപ്പവും പ്രതിയോടൊപ്പവും നില്‍ക്കും എന്ന് പറയുന്നത് നിലപാടല്ല. ധൈര്യമില്ലായ്മയാണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരെയും ഭാഗ്യലക്ഷ്മി ആഞ്ഞടിച്ചു. തുടക്കത്തില്‍ അവള്‍ക്കൊപ്പം എന്ന നിലപാട് സ്വീകരിച്ച ഫെഫ്ക ജനറല്‍ സെക്രട്ടറി പിന്നീട് നിലപാട് മാറ്റി. ദിലീപിനൊപ്പം സിനിമ ചെയ്യുമെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ താന്‍ അതിനെ എതിര്‍ത്തു. അങ്ങനെ ഒരു സിനിമ ചെയ്യരുതെന്ന് പറഞ്ഞു. കോടികളുടെ കടബാധ്യതയുണ്ടെന്നും സിനിമ ചെയ്‌തേ പറ്റൂ എന്നുമായിരുന്നു മറുപടി. അങ്ങനെയെങ്കില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച് മാറിനിന്ന ശേഷം സിനിമ ചെയ്യൂ എന്ന് താന്‍ പറഞ്ഞു. ജനറല്‍ കൗണ്‍സില്‍ വിളിച്ച് ചേര്‍ത്ത് തീരുമാനം എടുക്കാം എന്നും താന്‍ പറഞ്ഞു. ജനറല്‍ കൗണ്‍സിലില്‍ താന്‍ കാര്യങ്ങളെല്ലാം പറഞ്ഞു. അവിടെയും ബി ഉണ്ണികൃഷ്ണന്‍ നിലപാട് ആവര്‍ത്തിച്ചു. ഫെഫ്കയിലെ 54ല്‍ 53 പേരും ഉണ്ണികൃഷ്ണന്‍ സിനിമയെടുക്കുന്നതിനെ പിന്തുണച്ചു. അതിന് ശേഷം താന്‍ രാജിക്കത്ത് നല്‍കി. നാല് വര്‍ഷത്തോളം കാലം അത് സ്വീകരിച്ചിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
Content Highlights- Dubbing artist bhagyalakshmi agaisnt dileep on actress attack case