

നടി ആക്രമിക്കപ്പെട്ട കേസിന്‍റെ തുടക്കം മുതല്‍ ദിലീപിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചുവെന്ന ആരോപണം ശക്തമായിരുന്നു. അന്നത്തെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മുതല്‍ ജയില്‍ മേധാവി ആർ ശ്രീലേഖ വരെ ദിലീപിന് അനുകൂലമായി പലഘട്ടത്തില്‍ നിലകൊണ്ടുവെന്നാണ് ആരോപണം. തനിക്കെതിരായി ഉയർന്ന ആരോപണങ്ങളില്‍ ലോക്നാഥ് ബെഹ്റ മൗനം പാലിച്ചെങ്കിലും ദിലീപ് നിരപരാധിയാണെന്ന ആർ ശ്രീലേഖയുടെ അവകാശവാദം വലിയ വിമർശനങ്ങള്‍ക്കാണ് വഴി വെച്ചത്.
സർവ്വീസില്‍ നിന്നും പിരിഞ്ഞതിന് പിന്നാലെയായിരുന്നു സ്വന്തം യൂട്യൂബ് ചാനലിലൂടെയും മറ്റ് മാധ്യമങ്ങളിലൂടേയും ദിലീപിന് വേണ്ടി ആർ ശ്രീലേഖ രംഗത്ത് വന്നത്. ആലുവ ജയിലിലെത്തി റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ സന്ദർശിച്ചപ്പോള്‍ കണ്ടത് കരളലിയിക്കുന്ന കാഴ്ചകളായിരുന്നുവെന്നായിരുന്നു ആർ ശ്രീലേഖ പറഞ്ഞത്. ദിലീപ് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. സ്ക്രീനിൽ കണ്ട ദിലീപ് തന്നെയാണോ ഇതെന്നു സംശയം തോന്നിക്കുന്ന തരത്തിലുള്ള രൂപമായിരുന്നു. അതൃത്തോളം വികൃതമായിരുന്നു താരത്തിന്‍റെ രൂപം. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് ആവശ്യമായ സൗകര്യം ഒരുക്കിയതെന്നും അവർ തുറന്ന് പറഞ്ഞു.

'ഞാന്‍ ജയിലിലിലെത്തുന്ന സമയം ദിലീപ് മറ്റ് തടവുകാരുടെ ഇടയിൽ തറയിൽ പായ വിരിച്ചു കിടക്കുകയായിരുന്നു. ദിലീപിനെ തട്ടിവിളിച്ചപ്പോള്‍ എഴുന്നേൽക്കാൻ പോലും കഴിയുമായിരുന്നില്ല, വിറയ്ക്കുന്നുണ്ടായിരുന്നു. അഴിയിൽ പിടിച്ച് എഴുന്നേറ്റു നിന്നെങ്കിലും വീണുപോയി. സ്ക്രീനിൽ കണ്ട ആളുതന്നെയാണോ എന്നു സംശയം തോന്നുന്ന തരത്തിലുള്ള രൂപമായിരുന്നു. ഇതു കണ്ടു മനസലിഞ്ഞതോടെയാണ് സഹായിക്കാൻ തീരുമാനിച്ചത്' ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആർ ശ്രീലേഖ പറഞ്ഞു.
സെല്ലില്‍ നിന്നും ദിലീപിനെ വിളിച്ച് ജയില്‍ സൂപ്രണ്ടിന്‍റെ മുറിയില്‍കൊണ്ടിരിത്തി. എന്നാൽ ദിലീപിനു സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല. ഈ സാഹചര്യത്തില്‍ കുടിക്കാൻ ഒരു കരിക്കു കൊടുത്തു. ദയയുടെ പുറത്താണ് അതു ചെയ്തത്. ആരെയും ഇത്രയധികം ദ്രോഹിക്കാൻ പാടി. ദിലീപിൻ്റെ അപ്പോഴത്തെ സ്ഥിതി കണക്കിലെടുത്ത് പ്രത്യേകമായി രണ്ട് പായയും ഒരു ബ്ലാങ്കറ്റും കൊടുത്തു. ചെവിയുടെ ബാലൻസിൻ്റെ പ്രശ്നം ഉണ്ടായിരുന്നതു കൊണ്ട് ഡോക്ടറെ വിളിച്ചു വരുത്തി ഇക്കാര്യം പരിശോധിച്ചു.
വിചാരണ തടവുകാരനായതിനാല്‍ വീട്ടില്‍ നിന്ന് ഭക്ഷണം എത്തിക്കുന്നതില്‍ തടസ്സമുണ്ടായിരുന്നില്ല. ദിലീപിന് മാത്രമല്ല ഏതൊരു സാധാരണക്കാരനായ തടവുകാരനം ഈ പരിഗണന ലഭിക്കും. അതുകൊണ്ടാണ് ദിലീപിന് അത്രയും കാര്യങ്ങള്‍ ചെയ്തുകൊടുത്തത്. യഥാർത്ഥത്തില്‍ ഈ സഹായങ്ങള്‍ ചെയ്യുന്നതിന് മുമ്പ് തന്നെ ദിലീപിന് ഞാന്‍ അനധികൃതമായി സഹായം നല്‍കിയെന്ന ആരോപണം ഉയർന്നിരുന്നുവെന്നും ആർ ശ്രീലേഖ ആ അഭിമുഖത്തില്‍ പറയുന്നുണ്ട്.
മുന്‍ ജയില്‍ മേധാവിയുടെ തുറന്ന് പറച്ചില്‍ വലിയ വിവാദങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും ഇടയാക്കിയെങ്കിലും തുടർച്ചയായി തന്‍റെ നിലപാടുകള്‍ അവർ പരസ്യമായി തന്നെ ആവർത്തിച്ചു. കേസിൽ ദിലീപ് നിരപരാധിയാണെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ഈ കേസ് തീരാൻ പോകുന്നില്ലെന്നും ദിലീപിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവരോട് നേരിട്ട് കാര്യം ബോധിപ്പിച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.
പ്രതിക്കുവേണ്ടിയുള്ള ശ്രീലേഖയുടെ ഈ അവകാശവാദങ്ങള്‍ നിയമനടപടിയിലേക്കും നീണ്ടു. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാമര്‍ശത്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണ കോടതിയില്‍ ഹർജി നല്‍കി. ഇതിനിടയില്‍ തന്നെയാണ് ശ്രീലേഖയും ദിലീപും തമ്മിൽ അടുത്ത ബന്ധം അടുത്തബന്ധം തെളിയിക്കുന്ന ചാറ്റ് റിപ്പോർട്ടർ പുറത്ത് വിടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോഴും ദിലീപ് നിരപരാധിയാണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ആർ ശ്രീലേഖ.
Content Highlights: Dileep Actress Case: R Sreelekha Says She Saw Dileep Lying On A Mat On The Prison Floor