

കാസർകോട്: കാസർകോട് റിമാൻഡ് പ്രതി ജയിലിനുള്ളിൽ മരിച്ച സംഭവത്തിൽ മുബഷീറിന്റേത് സ്വാഭാവിക മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദ്ദനമേറ്റതിൻ്റെ ലക്ഷണമില്ലെന്നും ഹൃദയാഘാത സാധ്യതയാണെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. സ്ഥിരീകരിക്കാൻ ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്. ദേളി സ്വദേശിയാണ് മരിച്ച മുബഷിർ.
അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച് കുടുംബം രംഗത്തെത്തി. ജയിലിൽ കാണാൻ പോയപ്പോൾ മർദ്ദനമേറ്റ കാര്യം മുബഷീർ പറഞ്ഞിരുന്നുവെന്ന് മാതാവ് ഹാജിറ പറഞ്ഞു. ഒരു രോഗവും ഇല്ലാത്ത മകന് അറിയാത്ത ഗുളികൾ നൽകിയെന്നും ജയിൽ മാറ്റണമെന്ന് മുബഷീർ ആവശ്യപ്പെട്ടിരുന്നുവെന്നും കുടുംബം ആരോപിച്ചു. മരിച്ചതിന്റെ തലേദിവസം പോയപ്പോഴും മുബഷീർ ആശുപത്രിയിലായിരുന്നു. മകൻ്റെ മരണത്തിൽ അന്വേഷണം വേണമെന്നും മാതാവ് ഹാജിറ ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെയാണ് റിമാൻഡ് പ്രതിയായ മുബഷിറിനെ ജയിലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2016 ലെ പോക്സോ കേസിൽ ഈ മാസമാണ് മുബഷിർ അറസ്റ്റിലായത്. കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിലിരിക്കെയാണ് മരണം.ജയിലിലെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് കാസർകോട് ജനറൽ ആശുപത്രിയിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഇന്നലെ ചില ആരോഗ്യപ്രശ്നങ്ങൾ മുബഷിറിന് ഉണ്ടായിരുന്നുവെന്നും തുടർന്ന് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
2016 ലെ പോക്സോ കേസിൽ പ്രതിയായിരുന്നു മുബഷിർ. ഇയാൾ ഒളിവിലായിരുന്നുവെന്നും പിന്നീട് വിദേശത്തേക്ക് ഉൾപ്പടെ കടന്നെന്നും 20 ദിവസം മുമ്പ് തിരിച്ചെത്തിയപ്പോളാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. ഇയാൾക്ക് എതിരെ ലോൺ പെൻഡിങ് വാറൻ്റ് ഉണ്ടായിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.
Content Highlight : Kasargod remand convict dies in jail; Postmortem report says death was natural