

തിരുവനന്തപുരം: മുന്‍ എക്സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം ആര്‍ രഘുചന്ദ്രബാല്‍ (75) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് തവണ നിയമസഭാംഗമായി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്.
1950 മാര്‍ച്ച് 12നാണ് എം ആര്‍ രഘുചന്ദ്രബാല്‍ ജനിച്ചത്. 1980ൽ കോവളത്ത് നിന്നും 1991ൽ പാറശ്ശാലയില്‍ നിന്നുമാണ് നിയമസഭയിലെത്തിയത്. നാലാം കരുണാകര സര്‍ക്കാരിന്റെ മന്ത്രിസഭയിലാണ് ഇദ്ദേഹം എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്തത്.
എക്‌സൈസ് മന്ത്രിയായിരിക്കെ ഗാര്‍ഡുകളുടെ കാക്കിയിട്ട് കള്ളവാറ്റുകാരെ തേടി കാടുകയറി പരിശോധനകള്‍ നടത്തി ശ്രദ്ധേയമായിരുന്നു. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡൻ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിനൊപ്പം കലാപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. നാടകങ്ങള്‍ എഴുതുകയും അഭിനയിക്കുകയും ഗാനങ്ങള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. പങ്കാളി: സി എം ഓമന, മക്കള്‍: ആര്‍ പ്രപഞ്ച് ഐഎഎസ്, ആര്‍ വിവേക്.
Content Highlights: Ex Minister M R Reghuchandrabal passed away