

ഇടുക്കി: ഇടുക്കിയില്‍ ആസിഡ് ഒഴിച്ച് സഹോദപുത്രനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി മരിച്ചു. ആസിഡ് ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കേസിലെ പ്രതിയും ഏറ്റുമാനൂര്‍ കാട്ടാച്ചിറ സ്വദേശിനിയുമായ തങ്കമ്മ(82)യാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ തങ്കമ്മയെ ആദ്യം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണം. സഹോദരപുത്രനായ സുകുമാരനെയായിരുന്നു തങ്കമ്മ സാമ്പത്തിക തര്‍ക്കങ്ങള തുടര്‍ന്ന് കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 25ന് വൈകിട്ടായിരുന്നു സംഭവം നടന്നത്. തങ്കമ്മയുടെ സ്വര്‍ണം പണയംവെച്ചതുമായി ബന്ധപ്പെട്ട് സുകുമാരനുമായി തര്‍ക്കവും കേസുമുണ്ടായിരുന്നു. പിന്നീട് ഇരുവരും രമ്യതയില്‍ എത്തിയിരുന്നു.
രണ്ടാഴ്ച മുന്‍പ് തങ്കമ്മ സുകുമാരന്റെ വീട്ടിലെത്തി. സ്വര്‍ണം പണയംവെച്ചതുമായി ബന്ധപ്പെട്ട് ഇരുവരും വീണ്ടും തർക്കമുണ്ടായി. ഇതിന് ശേഷം സോഫയില്‍ കിടക്കുകയായിരുന്ന സുകുമാരന്റെ മുഖത്ത് പിന്നിലൂടെ എത്തി തങ്കമ്മ ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് സുകുമാരന്റെ ഉള്ളില്‍ എത്തിയിരുന്നു. ഇതില്‍ നിന്ന് ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റായിരുന്നു സുകുമാരന്റെ മരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
Content Highlights- Accused who killed relative died while taking treatment in idukki