

കൊച്ചി: അടിമാലിയിൽ വീടിനുമുകളിൽ മണ്ണിടിഞ്ഞുവീണ്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ സന്ധ്യയുടെ ഇടതുകാൽ മുറിച്ചുനീക്കി. മുട്ടിന് താഴെയാണ് മുറിച്ചു മാറ്റിയത്. ശസ്ത്രക്രിയയിൽ രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും മസിലുകൾ ചതഞ്ഞരഞ്ഞതിനാൽ കാൽ മുറിച്ചുമാറ്റാതെ മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച വൈകീട്ടാണ് കാൽ മുറിച്ചുമാറ്റിയത്.
അടിമാലി കൂമ്പൻപാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സന്ധ്യയുടെ ഭർത്താവ് നെടുമ്പള്ളിക്കുടിയിൽ ബിജു (45) മരിച്ചിരുന്നു. സന്ധ്യയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്നും ബിജുവിന്റെതടക്കം 22 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. എന്നാൽ രാത്രിയിൽ ഭക്ഷണം കഴിക്കാനായി ഇരുവരും വീട്ടിലെത്തി 20 മിനുട്ടിനകം അപകടം സംഭവിക്കുകയായിരുന്നു.
രാത്രി 10.20നുണ്ടായ അപകടത്തിൽ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ഇരുവരെയും പുറത്തെടുത്തത്. സന്ധ്യയ്ക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയിരുന്നു. ദേശീയപാതയ്ക്കായി അശാസ്ത്രീയമായി മണ്ണെടുത്തതിനെ തുടർന്നാണ് പ്രദേശത്ത് അപകടമുണ്ടായതെന്നാണ് ആരോപണം.
Content Highlights: Sandhya's leg amputated after being injured in a Adimali landslide