
പാലക്കാട്: പോത്തുണ്ടി സജിത വധക്കേസ് വിധിയില്‍ തൃപ്തരാണ് സജിതയുടെ മക്കള്‍. പ്രതീക്ഷിച്ച വിധി ലഭിച്ചെന്നും പോത്തുണ്ടി ഇരട്ടക്കൊല കേസില്‍ ചെന്താമരയ്ക്ക് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ചെന്താമരയ്ക്ക് ജാമ്യമോ പരോളോ കിട്ടരുതെന്നും അവര്‍ പറഞ്ഞു. ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ലഭിച്ച വിധി പുറത്ത് വന്നതിന് പിന്നാലെയായിരുന്നു പ്രതികരണം.
'പ്രതീക്ഷിച്ച വിധി ലഭിച്ചു. ഞങ്ങള്‍ തൃപ്തരാണ്. ഈ കേസില്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷ തന്നെ കിട്ടി. അടുത്ത കേസില്‍ വധശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഇയാള്‍ പുറത്തിറങ്ങരുതെന്നാണ് ആവശ്യം. ജാമ്യമോ പരോളോ കിട്ടരുത്. ഞങ്ങള്‍ക്ക് ഭയവും ഭീഷണിയുമുണ്ട്. കോടതിയില്‍ നില്‍ക്കുമ്പോള്‍ പോലും പേടിയുണ്ടായിരുന്നു. കോടതിയോടും സഹായിച്ചവരോടും നന്ദി. ഈ കേസില്‍ മേല്‍ക്കോടതിയില്‍ പോകുന്നില്ല', മക്കള്‍ പറഞ്ഞു.
മക്കള്‍ക്ക് ജോലി നല്‍കണമെന്ന് സജിതയുടെ സഹോദരി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജോലി നല്‍കണമെന്നും സംരക്ഷണം ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നേരത്തെ എല്ലാവരും ജോലി കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ നല്‍കിയിട്ടില്ലെന്ന് സജിതയുടെ സഹോദരി പറഞ്ഞു. സജിത കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയും 3,25,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.
2019 ഓഗസ്റ്റ് 31 നായിരുന്നു നെന്മാറ പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശിനി സജിതയെ ചെന്താമര കൊലപ്പെടുത്തുന്നത്. ഭാര്യയും മകളും തന്നെ വിട്ടു പോയത്, സജിത കാരണമാണെന്ന സംശയത്തെ തുടര്‍ന്ന് വീട്ടില്‍ കയറി മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് സജിതയെ ആക്രമിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ ചെന്താമരയെ സാഹസികമായി പിടികൂടി പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിചാരണ തടവുകാരനായിരിക്കെ ജാമ്യത്തില്‍ ഇറങ്ങി ചെന്താമര, പക തീരാതെ സജിതയുടെ ഭര്‍ത്താവ് സുധാകരനെയും, സുധാകരന്റെ അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി.
Content Highlights: Pothundi Sajitha case daughters says they are happy with verdict against Chenthamara