'ബിഹാറില്‍ കോണ്‍ഗ്രസ് തോറ്റ് തൊപ്പിയിട്ട് വരും'; കെ സി വേണുഗോപാലിനെതിരെ ഇ പി ജയരാജന്‍

ഷാഫി പറമ്പില്‍ എംപിയുടേത് അഹങ്കാരവും ധിക്കാരവും താന്‍ പ്രമാണിത്തവുമാണെന്നും കോണ്‍ഗ്രസ് നേതൃത്വം ഉപദേശിക്കണമെന്നും ഇ പി ജയരാജന്‍

'ബിഹാറില്‍ കോണ്‍ഗ്രസ് തോറ്റ് തൊപ്പിയിട്ട് വരും'; കെ സി വേണുഗോപാലിനെതിരെ ഇ പി ജയരാജന്‍
dot image

കണ്ണൂര്‍: എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. ബിഹാറില്‍ തോറ്റ് തൊപ്പിയിട്ട് വരുമെന്ന് ഇ പി ജയരാജന്‍ പരിഹസിച്ചു. ബിജെപി വിരുദ്ധ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നില്ലെന്നും ഇ പി ജയരാജന്‍ വിമര്‍ശിച്ചു. ഇപ്പോഴും കോണ്‍ഗ്രസ് സീറ്റിനായി വിലപേശുകയാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

'ആറ് മാസം കഴിഞ്ഞാല്‍ ഭരണം മാറുമെന്നാണ് പറയുന്നത്. തപസ്സ് ചെയ്താലും കോണ്‍ഗ്രസ് തിരിച്ചുവരില്ല. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അദ്ധ്യായം അടഞ്ഞു കഴിഞ്ഞു', അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പില്‍ എംപിയുടേത് അഹങ്കാരവും ധിക്കാരവും താന്‍ പ്രമാണിത്തവുമാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം ഉപദേശിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേരാമ്പ്രയില്‍ കോണ്‍ഗ്രസിന്റെ ഉദ്ദേശം സംഘര്‍ഷം ഉണ്ടാക്കലായിരുന്നു.


ലീഗിനെ ഏല്‍പ്പിച്ച് കലാപത്തിന് ശ്രമിച്ചു. കോണ്‍ഗ്രസ് എത്തിയത് വടിയും ആയുധങ്ങളുമായാണെന്നും എംപിയുടേത് അഭിനയമായിരുന്നുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

സിപിഐഎം നേതാവ് ജി സുധാകരനെതിരായ സൈബര്‍ ആക്രമണത്തിനെതിരെയും ഇ പി ജയരാജന്‍ പ്രതികരിച്ചു. 'ജി സുധാകരന്റേത് പാര്‍ട്ടി വിരുദ്ധമായ നീക്കമല്ല. സുധാകരന്‍ പറഞ്ഞതില്‍ കൂടുതല്‍ വ്യക്തത അദ്ദേഹത്തോട് തന്നെ തേടുക. ജി സുധാകരനെതിരെ സൈബര്‍ ആക്രമണം ആര് നടത്തി എന്ന് എനിക്ക് അറിയില്ല. സൈബര്‍ ആക്രമണം ആര് നടത്തിയാലും തെറ്റാണ്', ഇ പി ജയരാജന്‍ പറഞ്ഞു.

ശബരിമലയില്‍ നടന്നത് മഹാ കള്ളത്തരമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഇത്തരം പ്രവണതകള്‍ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഇതിനുമുമ്പ് ഏതെങ്കിലും അമ്പലം കട്ടുമുടിച്ചിട്ടുണ്ടോയെന്നും ഇ പി ജയരാജന്‍ ചോദിച്ചു. ഇപ്പോഴാണ് ആ കൊള്ള കണ്ടുപിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: E P Jayarajan against K C Venugopal and Congress

dot image
To advertise here,contact us
dot image