
ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍. പാര്‍ട്ടി നിരന്തരം മുതിര്‍ന്ന നേതാവിനെ തഴയുന്നു എന്നാണ് പരാതിയെന്നും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യാന്‍ ഇപ്പോള്‍ സാഹചര്യം ഇല്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സാഹചര്യം വരുമ്പോള്‍ ആലോചിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായി ബന്ധപ്പെട്ട വിവാദങ്ങളിലും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. 'ഇന്നലെത്തന്നെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. എല്ലാവരും നല്ല കുട്ടികളാണ്. പാര്‍ട്ടിക്ക് സ്വത്താണ് അവര്‍. ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത് ദേശീയ നേതൃത്വമാണെന്നും അവരെ കൂട്ടി യോജിപ്പിച്ച് കൊണ്ടുപോകാന്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാം', കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
ശബരിമല സ്വര്‍ണ്ണ മോഷണം മറച്ചുവെക്കാന്‍ മാധ്യമങ്ങളെ കൊണ്ട് മറ്റു വാര്‍ത്തകള്‍ ചെയ്യിക്കുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അതില്‍ താന്‍ വീഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേരാമ്പ്രയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. സിപിഐഎമ്മിന് വേണ്ടി രാത്രി പൊലീസ് റെയ്ഡ് നടത്തിയെന്നും സിപിഐഎം തിരക്കഥ അനുസരിച്ചുള്ള പൊലീസ് നീക്കമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഇത് പ്രതികാര നടപടിയാണ്. ഷാഫിയുടെ കാര്യത്തില്‍ വീണ്ടും ലോക്‌സഭാ സ്പീക്കറെ കണ്ട് സംസാരിക്കുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: K C Venugopal about controversies related to G Sudhakaran