ഗൂഗിള്‍ മാപ്പ് നോക്കി കോഴിക്കോട്ടെ ഡോക്ടറുടെ വീട്ടിലെത്തി 45 പവന്‍ മോഷ്ടിച്ചു; പ്രതി റിമാന്‍ഡില്‍

സെപ്തംബര്‍ 28നാണ് മോഷണം നടന്നത്.

ഗൂഗിള്‍ മാപ്പ് നോക്കി കോഴിക്കോട്ടെ ഡോക്ടറുടെ വീട്ടിലെത്തി 45 പവന്‍ മോഷ്ടിച്ചു; പ്രതി റിമാന്‍ഡില്‍
dot image

കോഴിക്കോട്: ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 45 പവന്‍ മോഷ്ടിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശി തപസ് കുമാര്‍ സാഹയെയാണ് റിമാന്‍ഡ് ചെയ്തത്. അന്തര്‍ സംസ്ഥാന മോഷ്ടാവായ തപസ് കുമാര്‍ നിരവധി മോഷണ കേസുകളിലെ പ്രതിയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് മോഷണം നടന്നത്. സെപ്തംബര്‍ 28നാണ് മോഷണം നടന്നത്.

സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം പുലര്‍ച്ചെ 1.55ഓടെയാണ് മോഷ്ടാവ് വീട്ടിലേക്ക് പ്രവേശിച്ചത്. വീടിന് മുന്‍വശത്തെ വാതില്‍ തുറന്നാണ് അലമാരയിലും മേശയിലുമായി സൂക്ഷിച്ച 45 പവനോളം മോഷ്ടിച്ചത്. സെപ്തംബര്‍ 11ാം തിയ്യതി മുതല്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. സ്വദേശമായ തിരുവനന്തപുരത്തേക്ക് പോയിരിക്കുകയായിരുന്നു ഗായത്രി. 28ന് ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിതുറന്ന് പ്രതി അലമാരയില്‍ സൂക്ഷിച്ച 45 പവന്‍ സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു. അന്തര്‍സംസ്ഥാന മോഷ്ടാവായ തപസ് കുമാറിനെ അതിവിദഗ്ധമായാണ് ചേവായൂര്‍ പൊലീസ് ബംഗാളില്‍ നിന്ന് പിടികൂടിയത്. പശ്ചിമ ബംഗാളിലെ റാണഘട്ടില്‍ മാത്രം ഇയാളുടെ പേരില്‍ നാല് കേസുകളുണ്ട്. കൂടാതെ ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മോഷണക്കേസുകളിലെയും പ്രതിയാണ് ഇയാള്‍.

ഗൂഗിള്‍ മാപ്പ് നോക്കി വിവിധ റെസിഡന്‍സ് ഏരിയകളിലൂടെ സഞ്ചരിച്ച് ചേവരമ്പലത്ത് എത്തിയാണ് തപസ് കുമാര്‍ മോഷണം നടത്തിയത്. മോഷണത്തിന് ശേഷം നിര്‍മ്മാണത്തിലിരുന്ന ഒരു വീട്ടില്‍ കിടന്നുറങ്ങിയതിന് ശേഷം പുലര്‍ച്ചെ രക്ഷപ്പെടുകയായിരുന്നു. പശ്ചിമബംഗാളില്‍ നിന്ന് കോഴിക്കോട് എത്തിയ ദിവസം തന്നെയായിരുന്നു തപസ് കുമാറിന്റെ മോഷണം.

dot image
To advertise here,contact us
dot image