
കണ്ണൂര്‍: കണ്ണൂർ തളിപ്പറമ്പിൽ വൈകിട്ടുണ്ടായ തീപിടിത്തത്തിൽ അൻപതോളം കടകൾ കത്തിയതായി പ്രാഥമിക നിഗമനം. തീ നിയന്ത്രണ വിധേയമായെന്നും തിപിടിത്തത്തിന് കാരണം വ്യക്തമല്ലെന്നും ജില്ലാ കളക്ടർ അരുൺ കെ വിജയൻ പറഞ്ഞു.
പരിശോധനയ്ക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കുകയുള്ളൂ എന്നും കളക്ടർ പറഞ്ഞു. നഷ്ടപരിഹാരം നൽകുന്നതിൽ തീരുമാനം പിന്നീട് കൈക്കൊള്ളും. പതിനഞ്ച് ഫയർഫോഴ്സ് യൂണിറ്റുകൾ കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് എത്തി. തീപിടിത്തത്തിന് കാരണം സംബന്ധിച്ച് അന്വേഷണം നടത്തും. രക്ഷാപ്രവർത്തനത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും കളക്ടർ പറഞ്ഞു.
കടകൾക്ക് സമീപത്തെ ട്രാൻസ്ഫോർമറിൽ നിന്നാകാം തീ പടർന്നതെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപമുള്ള ചെരുപ്പ് കടയിൽ നിന്ന് ആദ്യം തീ പടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിന് ശേഷമാണ് മറ്റ് കടകളിലേക്ക് തീ പടർന്നുപിടിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്. മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍പ്പെടുന്നതാണ് കെട്ടിടം. തീ വളരെ വേഗം പടര്‍ന്ന് പിടിക്കുകയായിരുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Content Highlight; Fire in Thaliparamb; footage shows it didn’t start from transformer