
കോഴിക്കോട്: താമരശ്ശേരിയിൽ ദമ്പതികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒടുവിൽ മൊഴി രേഖപ്പെടുത്തി പൊലീസ്. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് മൊഴിയെടുക്കാൻ പൊലീസ് തയാറായത്. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പൊലീസ് ഭർത്താവിന്റെ മൊഴിയും രേഖപ്പെടുത്തും. പൊലീസിൽ നിന്നുണ്ടായ മോശം അനുഭവങ്ങളും യുവതി നൽകിയ മൊഴിയിലുണ്ട്.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. താമരശ്ശേരി ഡിവൈഎസ്പി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. അടുത്തമാസം കേസ് പരിഗണിക്കും. കഴിഞ്ഞ ശനിയാഴ്ച രാത്രി വീട്ടിലേക്ക് വരുന്ന വഴി കാറിലെത്തിയ മൂവർസംഘം യുവതിയെയും ഭർത്താവിനെയും രണ്ടര വയസ്സുള്ള മകനെയും തടഞ്ഞുനിർത്തി മർദ്ദിച്ചുവെന്നാണ് പരാതി. നാലുവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടും മൊഴി എടുക്കാനോ എഫ്ഐആർ ഇടാനോ പൊലീസ് തയ്യാറായിരുന്നില്ല.
പണം വാങ്ങി പരാതി ഒത്തുതീർപ്പാക്കാൻ പൊലീസ് നിർബന്ധിച്ചെന്ന് യുവതി റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. താമരശ്ശേരി ഇൻസ്പെക്ടറും എസ്ഐയും മോശമായി പെരുമാറിയെന്നും ദമ്പതികൾ ആരോപിച്ചു. പരാതി തീർപ്പാക്കിയെന്നാണ് 'തുണ' പോർട്ടലിൽ പൊലീസ് അപ്ഡേറ്റ് ചെയ്തിരുന്നത്. സ്ത്രീയെന്ന പരിഗണന പോലും പൊലീസ് നൽകിയില്ലെന്നും നാല് തവണ സ്റ്റേഷനിലെത്തി പരാതി പറഞ്ഞിട്ടും കേസെടുത്തില്ലെന്നും യുവതി ആരോപിച്ചു.
Content Highlights: Police finally record statement in attack on couple in Thamarassery