

കണ്ണൂർ: പാര്‍ട്ടി നേതാക്കൾ ജോത്സ്യന്മാരെ കാണാൻ പോകുന്നുവെന്ന വിവാദത്തെ പൂർണമായും നിഷേധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നേതാക്കൾ ജോത്സ്യന്മാരെ കാണാൻ പോകുന്നുവെന്നതിനെ ചൊല്ലി സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് എം വി ഗോവിന്ദന്റെ പ്രതികരണം.
സംസ്ഥാന സമിതിയിൽ ഒരു വിമർശനവും ഉണ്ടായിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിൽ വന്നതൊന്നും ശരിയല്ലെന്നും ഗോവിന്ദൻ പറഞ്ഞു. ഓരോ കാര്യങ്ങൾ ഉണ്ടാക്കി അതിന് പ്രതികരണം ഉണ്ടാക്കേണ്ട എന്നും കണ്ണൂരിൽ മാധ്യമങ്ങളോട് ഗോവിന്ദൻ വ്യക്തമാക്കി.
എം വി ഗോവിന്ദൻ പ്രശസ്ത ജോത്സ്യനെ സന്ദർശിച്ച ചിത്രം സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം ഉയർന്നത്. വിഷയം സംസ്ഥാന സമിതിയിൽ കണ്ണൂരിൽ നിന്നുള്ള ഒരു പ്രമുഖ നേതാവ് ഉന്നയിച്ചെന്നും എന്ത് രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നേതാക്കൾ ജോത്സ്യന്മാരെ കാണാൻ പോകുന്നതെന്ന് ചോദിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
Content Highlights: 'There has been no criticism, nothing that is being said on social media is true'; MV Govindan denies astrology controversy