

തിരുവനന്തപുരം: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയും ഭരണഘടനാ മൂല്യങ്ങളും എത്ര വലിയ അപകടത്തിലാണെന്ന് വ്യക്തമാക്കുന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വ്യാപകമായ അഴിമതി രാജ്യത്തുടനീളം നടക്കുന്നു. ഏകാധിപതികളായ ഭരണാധികാരികള്‍ ഉള്ള രാജ്യങ്ങളില്‍ മാത്രം നടക്കുന്ന തരത്തിലാണ് ഇതെന്നും സതീശന്‍ പറഞ്ഞു.
'നീതിപൂര്‍വമായി തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചാണ് നരേന്ദ്രമോദി അധികാരത്തിലിരിക്കുന്നത്. തൃശൂര്‍ ഉള്‍പ്പെടെയുള്ള പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നടന്ന അട്ടിമറിയെക്കുറിച്ച് ഉറപ്പായി അന്വേഷിക്കണം. തൃശൂരിലും സംഘപരിവാര്‍ തെറ്റായി വോട്ട് ചേര്‍ത്തു. ഗൗരവമായ അന്വേഷണം വേണം', സതീശന്‍ പറഞ്ഞു. ഒഡീഷയില്‍ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെയുള്ള അക്രമത്തിലും വി ഡി സതീശന്‍ പ്രതികരിച്ചു.
'കേരളത്തിലെ ബിജെപിക്കാര്‍ എവിടെപ്പോയി. മലയാളി വൈദികരെയും കന്യാസ്ത്രീകളും ക്രൂരമായി മര്‍ദ്ദിച്ചു. എവിടെപ്പോയി കേന്ദ്രമന്ത്രിമാര്‍. എവിടെപ്പോയി രാജീവ് ചന്ദ്രശേഖര്‍. ഇതെല്ലാം ചെയ്തു വെച്ചിട്ട് അരമനയില്‍ പോയി കേക്ക് കൊടുക്കാന്‍ പോവുകയാണ്. ഇതൊരു ബിജെപി അജണ്ടയാണ്. ഇത് ഹിറ്റ്‌ലര്‍ രീതിയാണ്. ജര്‍മ്മനിയില്‍ നടന്നതുപോലെയാണ് ഇന്ന് രാജ്യത്ത് ക്രൈസ്തവ വേട്ട നടക്കുന്നത്', സതീശന്‍ പറഞ്ഞു. അതിശക്തമായ പ്രതിഷേധം രാജ്യം മുഴുവന്‍ ഉയരും. കോണ്‍ഗ്രസ് വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ഒപ്പമാണെന്നും സതീശന്‍ പറഞ്ഞു.
ഒഡീഷയിലെ അക്രമത്തില്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടിയും പ്രതികരിച്ചു. ആക്രമണം നടത്തിയവര്‍ തന്നെ കാരണം പറഞ്ഞെന്നും സഭാ വസ്ത്രം ധരിച്ചാല്‍ ഉടനെ മതപരിവര്‍ത്തനം ആരോപിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യയില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ആസൂത്രിതമായ സംഭവം ആണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. അവര്‍ തന്നെ പിടിച്ചു ജയിലിലടക്കും. എന്നിട്ട് ജാമ്യം കിട്ടിയേ എന്ന് പറഞ്ഞു ക്രെഡിറ്റ് എടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Content Highlights: V D Satheesan and P K Kunhalikkutty about Odisha Bajrang Dal issue