കേരള ജനതയുടെ കമ്മ്യൂണിസ്റ്റ് രക്തതാരകം; അഴിമതിക്കെതിരെ സന്ധിയില്ലാ പോരാട്ടം നയിച്ച വി എസ്: മന്ത്രി കെ രാജൻ

കേരളത്തിൻ്റെ സമഗ്ര വികസനത്തിന് ഒട്ടേറെ മാതൃകാ പദ്ധതികൾ ആസൂത്രണം ചെയ്ത മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്നു വി എസ് എന്നും മന്ത്രി

dot image

തിരുവനന്തപുരം: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മന്ത്രി കെ രാജൻ. കേരള ജനതയുടെ ആവേശമായ കമ്മ്യൂണിസ്റ്റ് രക്തതാരകം സഖാവ് വി എസ് അച്യുതാനന്ദൻ വിടവാങ്ങിയെന്ന് കെ രാജൻ കുറിച്ചു.

അഴിമതിക്കും മാഫിയാ വിളയാട്ടത്തിനുമെതിരെ സന്ധിയില്ലാത്ത പോരാട്ടമായിരുന്നു വി എസിൻ്റെ ജീവിതം. കേരളത്തിൻ്റെ സമഗ്ര വികസനത്തിന് ഒട്ടേറെ മാതൃകാ പദ്ധതികൾ ആസൂത്രണം ചെയ്ത മുഖ്യമന്ത്രിയും ജനകീയ നേതാവുമായ സഖാവിൻ്റെ വേർപാടിൽ അനുശോചിക്കുന്നുവെന്നും കെ രാജൻ ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ന് ഉച്ചയ്ക്ക് 3.20 നായിരുന്നു വി എസിൻ്റെ അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദൻ്റെ പ്രായം.

കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദൻ. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാർത്ഥത്തിൽ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓർമ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വർഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.

Content Highlights- K Rajan on V S Achuthanandan's Death

dot image
To advertise here,contact us
dot image