'പരിപാടികളിൽ നിന്നും ഭാരതാംബയെ ഒഴിവാക്കാനാകില്ല'; മുഖ്യമന്ത്രിയുടെ കത്തിന് രാജ്ഭവൻ ഇന്ന് മറുപടി നൽകും

മന്ത്രി വി ശിവൻകുട്ടിയുടെ പ്രോട്ടോക്കോൾ ലംഘനവും കേരള സർവകലാശാലയിൽ നടന്ന ക്രമസമാധാന പ്രശ്നവും രാജ്ഭവൻ മുഖ്യമന്ത്രിയെ അറിയിക്കും.

dot image

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രി അയച്ച കത്തിന് രാജ്ഭവൻ ഇന്ന് മറുപടി നൽകിയേക്കും. രാജ്ഭവനിലെ പരിപാടികളിൽ നിന്ന് ഭാരതാംബയുടെ ചിത്രം ഒഴിവാക്കില്ല എന്നാണ് സർക്കാരിനെ അറിയിക്കുക. ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങൾ മാത്രം ഉപയോഗിക്കാനും, മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടെ ചിഹ്നങ്ങൾ ഉപയോഗിക്കരുത് എന്നുമാണ് മുഖ്യമന്ത്രിയുടെ കത്തിലുളളത്. ഇതിനാണ് ഇന്ന് മറുപടി നൽകുക. മന്ത്രി വി ശിവൻകുട്ടിയുടെ പ്രോട്ടോക്കോൾ ലംഘനവും കേരള സർവകലാശാലയിൽ നടന്ന ക്രമസമാധാന പ്രശ്നവും രാജ്ഭവൻ മുഖ്യമന്ത്രിയെ അറിയിക്കും.

കഴിഞ്ഞ ദിവസം ഭാരതാംബ വിവാദം മന്ത്രിസഭാ യോഗം വിശദമായി ചർച്ച ചെയ്തിരുന്നു. പിന്നാലെ മുഖ്യമന്ത്രി കത്ത് നൽകുമെന്നും അറിയിച്ചിരുന്നു. മന്ത്രിമാരായ വി ശിവൻകുട്ടി, പി പ്രസാദ് എന്നിവരാണ് വേദിയിൽ ഭാരതാംബ ചിത്രം വെച്ചതിനെ തുടർന്ന് രാജ്ഭവനിലെ പരിപാടികൾ നേരത്തെ ബഹിഷ്കരിച്ചിരുന്നു. പരിസ്ഥിതി ദിനത്തിൽ കൃഷിവകുപ്പ് രാജ്ഭവനിൽ സംഘടിപ്പിച്ച പരിപാടിയായിരുന്നു മന്ത്രി പി പ്രസാദ് ബഹിഷ്കരിച്ചത്.

അതേസമയം, വിവാദങ്ങൾക്കിടയിലും കഴിഞ്ഞ ദിവസം കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിലും ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് കാവിക്കൊടിയേന്തിയ ഭാരതാബ ചിത്രം ഉള്‍പ്പെടുത്തിയത്. തുടർന്ന് സര്‍വകലാശാലയുടെ പരിസരത്ത് എസ്എഫ്‌ഐയും കെഎസ്‌യുവും ശക്തമായ പ്രതിഷേധം നടത്തിയിരുന്നു.

പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ സമയത്താണ് ഗവർണർ പരിപാടിക്ക് എത്തിയത്. പരിപാടി നടക്കുന്ന സമയത്തും എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. തുടർന്ന് വേറെ ഗേറ്റിലൂടെയാണ് ഗവർണർ പുറത്തുപോയത്. ഏറ്റുമുട്ടലിനില്ല എന്നതിനർത്ഥം താൻ വഴങ്ങും എന്നല്ല എന്നും ഗവർണർ പ്രതിഷേധിക്കുന്ന വിദ്യാർത്ഥി സംഘടനകൾക്ക് മുന്നയിരിപ്പ് നൽകിയിരുന്നു.

Content Highlights: Pinarayi Vijayan writes letter to governor on bharat mata controvery

dot image
To advertise here,contact us
dot image