
നിലമ്പൂര്‍: അയോധ്യയിലെ ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട കേസിലെ സുപ്രീംകോടതിയുടെ അന്തിമ വിധിയിലെ നീതി നിഷേധത്തെ ശക്തമായി വിമര്‍ശിച്ച് 2019 ല്‍ സിപിഐഎം നേതാവ് എം സ്വരാജ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വ്യാപക ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. സംഘ്പരിവാർ പ്രസ്ഥാനങ്ങള്‍ വലിയ ആക്രമണമാണ് അന്ന് സ്വരാജിനെതിരെ നടത്തിയത്. സ്വരാജ് പങ്കുവെച്ച ശക്തമായ നിലപാട് ഇന്ന് നിലമ്പൂരിലെ പരാജയത്തില്‍ അദ്ദേഹത്തെ ട്രോളാന്‍ ഉപയോഗിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
2019 നവംബറിലായിരുന്നു അയോധ്യ തര്‍ക്കഭൂമി കേസില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി വരുന്നത്. അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കാനായിരുന്നു അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. 'വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ' എന്ന ചോദ്യമുയര്‍ത്തിയായിരുന്നു എം സ്വരാജ് ശക്തമായ നിലപാട് പറഞ്ഞത്. ആ പോസ്റ്റിന്റെ പേരില്‍ എം സ്വരാജിനെതിരെ യുവമോര്‍ച്ച ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. അന്ന് ബിജെപി നേതാവായിരുന്ന, പിന്നീട് പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് ബിജെപിയോട് തെറ്റിപ്പിരിഞ്ഞ് കോണ്‍ഗ്രസിന്റെ വഴി സ്വീകരിക്കുകയും ചെയ്ത സന്ദീപ് ജി വാര്യരും മാത്യു കുഴല്‍നാടന്‍ എംഎല്‍എയുമാണ് ഇന്ന് സ്വരാജിനെ ട്രോളാന്‍ ഈ രാഷ്ട്രീയ വാചകം ഉപയോഗിച്ചിരിക്കുന്നത്.
നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് അനുകൂലമായി ഫലസൂചനകള്‍ പുറത്തുവന്നപ്പോഴായിരുന്നു സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പോസ്റ്റുപങ്കുവെച്ചത്. 'സത്യാനന്തരകാലത്ത് ഇതില്‍നിന്ന് മറിച്ചൊരു ജനവിധി നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവോ നിഷ്‌കളങ്കരെ' എന്നായിരുന്നു സന്ദീപിന്റെ പോസ്റ്റ്. ഇതിന് താഴെ നിരവധി പേരാണ് സന്ദീപിനെ വിമര്‍ശിച്ച് കമന്റിട്ടത്. ബാബറി മസ്ജിദ് വിധി പുറപ്പെടുവിക്കുന്ന കാലത്ത് ബിജെപിയുടെ ഭാഗമായിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് പക്ഷത്ത് എത്തിയ ശേഷം ആ വിധിയില്‍ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ബാബറി വിധിയില്‍ സ്വരാജ് പങ്കുവെച്ച പോസ്റ്റ് നിലമ്പൂരില്‍ അദ്ദേഹത്തിന്റെ തോല്‍വിക്ക് ശേഷം പങ്കുവെയ്ക്കുന്നതോടെ സന്ദീപ് വാര്യരുടെ ഉള്ളിലുള്ള വിഷം പുറത്തുവരുന്നതായേ തോന്നുന്നുള്ളൂ എന്നായിരുന്നു മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്. സ്വരാജ് പങ്കുവെച്ച രണ്ട് വരിയോടുള്ള ദേഷ്യം സന്ദീപ് വാര്യരെ ഇപ്പോഴും വിടാതെ പിന്തുടരുന്നു എന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. സ്വരാജിന്റെ തോല്‍വിയെ പരിഹസിക്കുന്നതിനായി സന്ദീപിന്റെ പോസ്റ്റിനെ പിന്തുണച്ച് കമന്റിട്ടവരും കുറവല്ല. സന്ദീപ് വാര്യര്‍ പോസ്റ്റ് പങ്കുവെച്ച സമയത്തുതന്നെയാണ് മാത്യു കുഴല്‍നാടനും കുറിപ്പിട്ടത്. ഇതിന് താഴെയും അനുകൂല-പ്രതികൂല കമന്റുകള്‍ നിറയുന്നുണ്ട്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം. 77,737 വോട്ടുകളാണ് ആര്യാടന്‍ ഷൗക്കത്ത് ആകെ നേടിയത്. എം സ്വരാജ് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി വി അന്‍വര്‍ 19,760 വോട്ടുകളും നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന് ലഭിച്ചത് 8,648 വോട്ടുകളായിരുന്നു. ഫല പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. പ്രതീക്ഷിച്ച ഭൂരിപക്ഷമാണെന്നായിരുന്നു ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചത്. അവഗണനയേറ്റ നിലമ്പൂരുകാരുടെ വിജയമാണിതെന്നും ഷൗക്കത്ത് പറഞ്ഞിരുന്നു. ആര്യാടന്‍ ഷൗക്കത്തിന് അഭിനന്ദം അറിയിച്ചുകൊണ്ടായിരുന്നു എം സ്വരാജ് പ്രതികരിച്ചത്. ആര്യാടന്‍ ഷൗക്കത്തിന് മണ്ഡലത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്നായിരുന്നു സ്വരാജ് പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ടതെല്ലാം ഉള്‍ക്കൊള്ളുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പിടിച്ചത് പിണറായിസത്തിനെതിരായ വോട്ടാണെന്നും ചോര്‍ന്നത് എല്‍ഡിഎഫില്‍ നിന്നാണെന്നുമായിരുന്നു പി വി അന്‍വര്‍ പറഞ്ഞത്.
Content Highlights- Social media slam congress leaders over post against M Swaraj after Nilamur by election result out