യുഡിഎഫ് വിജയം വർഗീയ, ഇടതുപക്ഷ വിരുദ്ധ വോട്ടുകൾ വാങ്ങി; എൽഡിഎഫിന്റേത് കനത്ത പരാജയമല്ല: മന്ത്രി വി ശിവൻകുട്ടി

'പാര്‍ട്ടിക്ക് കിട്ടേണ്ട വോട്ടുകള്‍ കിട്ടി. വോട്ട് കുറഞ്ഞിട്ടില്ല'

dot image

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. യുഡിഎഫ് വിജയം വര്‍ഗീയ, ഇടതുപക്ഷ വോട്ടുകള്‍ വാങ്ങിയെന്ന് മന്ത്രി പറഞ്ഞു. ഇടതുപക്ഷത്തിന്റേത് കനത്ത പരാജയമല്ല. പാര്‍ട്ടിക്ക് കിട്ടേണ്ട വോട്ടുകള്‍ കിട്ടി. വോട്ട് കുറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്കയ്ക്ക് മണ്ഡലത്തില്‍ ലഭിച്ച ഭൂരിപക്ഷം 65,000 വോട്ടായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ശക്തി കുറഞ്ഞു. അന്‍വര്‍ കുറേ നാള്‍ എംഎല്‍എ ആയിരുന്ന ആളാണ്. മണ്ഡലത്തില്‍ അന്‍വറിന് ബന്ധങ്ങള്‍ ഉണ്ടായിരുന്നു. വോട്ട് ചോര്‍ന്നോ എന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിലമ്പൂരില്‍ സിപിഐഎം ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയതെന്ന് ചൂണ്ടിക്കാട്ടി മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. കോണ്‍ഗ്രസിനും ലീഗിനും ദീര്‍ഘകാല സ്വാധീനമുള്ള ഒരു സീറ്റിലെ ഫലം മാത്രമാണിതെന്നും ഒരു പരാജയവും അന്തിമമല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. എം സ്വരാജിനും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ക്കും അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം. 77,737 വോട്ടുകളാണ് ആര്യാടന്‍ ഷൗക്കത്ത് ആകെ നേടിയത്. എം സ്വരാജ് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി വി അന്‍വര്‍ 19,760 വോട്ടുകളും നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന് ലഭിച്ചത് 8,648 വോട്ടുകളായിരുന്നു.

ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. പ്രതീക്ഷിച്ച ഭൂരിപക്ഷമാണെന്നായിരുന്നു ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചത്. അവഗണനയേറ്റ നിലമ്പൂരുകാരുടെ വിജയമാണിതെന്നും ഷൗക്കത്ത് പറഞ്ഞിരുന്നു. ആര്യാടന്‍ ഷൗക്കത്തിന് അഭിനന്ദം അറിയിച്ചുകൊണ്ടായിരുന്നു എം സ്വരാജ് പ്രതികരിച്ചത്. ആര്യാടന്‍ ഷൗക്കത്തിന് മണ്ഡലത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്നായിരുന്നു സ്വരാജ് പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ടതെല്ലാം ഉള്‍ക്കൊള്ളുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പിടിച്ചത് പിണറായിസത്തിനെതിരായ വോട്ടാണെന്നും ചോര്‍ന്നത് എല്‍ഡിഎഫില്‍ നിന്നാണെന്നുമായിരുന്നു പി വി അന്‍വര്‍ പറഞ്ഞത്.

Content HIghlights- Minister V Sivankutty against udf over nilambur by election result

dot image
To advertise here,contact us
dot image