
കോഴിക്കോട്: ആക്ടിവിസ്റ്റ് ഡോ. ടി എസ് ശ്യാംകുമാറിന് നിയമനം നല്‍കുന്നത് വൈകിപ്പിച്ച് കാലിക്കറ്റ് സര്‍വകലാശാല. 2021ല്‍ നടത്തിയ നിയമനത്തിന് അര്‍ഹതയുണ്ടായിട്ടും ഡോ. ടി എസ് ശ്യാംകുമാറിന് നിയമനം കിട്ടിയില്ല. നിയമനം നല്‍കണമെന്ന് പട്ടികജാതി കമ്മീഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. മൂന്നു മാസത്തിനുള്ളില്‍ നിയമനം നല്‍കണമെന്ന് ഇക്കഴിഞ്ഞ മെയ് 22ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.
2021ലെ നിയമനത്തില്‍ സര്‍വകലാശാല സമ്പൂര്‍ണമായി സംവരണ ക്രമം അട്ടിമറിച്ചെന്ന കോടതി നിരീക്ഷണത്തിന് പിന്നാലെയായിരുന്നു ഉത്തരവ്. അതേസമയം സര്‍വകലാശാലയുടെത് വിവേചനമാണെന്നും ഉടന്‍ നിയമനം നല്‍കണമെന്നും ടി എസ് ശ്യാംകുമാര്‍ റിപ്പോർട്ടറിനോട് പ്രതികരിച്ചു. റാപ്പര്‍ വേടന്റെ പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയ സര്‍വകലാശാല തങ്ങളെ പോലുള്ളവരെ പുറത്താക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയ രാഷ്ട്രീയം സര്‍വകലാശാല തന്നെ റദ്ദാക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ നിയമനം നല്‍കണോ മേല്‍ക്കോടതിയെ സമീപക്കണമോ എന്നത് സംബന്ധിച്ച് നിയമോപദേശം തേടാനിരിക്കുകയാണ് സര്‍വകലാശാല.
Content Highlights: Calicut University delayed appointment of Dr T S Syamkumar