

കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു ഷറഫലി. അര്‍ജന്റീന ടീമിന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പണം അയച്ചതെന്ന് അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ഇത്തരത്തിലുള്ള താറടിക്കല്‍ കൊണ്ട് ഇനി കേരളത്തില്‍ ഇത്തരമൊരു പ്രൊജക്ടുമായി ഒരു സംരംഭകനും വരില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്ര വലിയൊരു പ്രൊജക്ട് ഏറ്റെടുക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ എം ഡി തയാറായത് ചെറിയൊരു ബാധ്യതയായിരുന്നില്ല. ആരും ഏറ്റെടുക്കാനില്ലാതിരുന്ന ഘട്ടത്തില്‍ ഇതിന് പണം നല്‍കാന്‍ തയാറായി വന്ന റിപ്പോര്‍ ചാനലിന് ഇതാണ് അനുഭവമെങ്കില്‍ ഭാവിയില്‍ ഒരു പദ്ധതിക്ക് വേണ്ടി പണം മുടക്കാന്‍ ഒരു സ്‌പോണ്‍സര്‍ പോലും തയാറാകില്ലെന്നും ഷറഫലി കൂട്ടിച്ചേര്‍ത്തു.
ഷറഫലിയുടെ വാക്കുകള്‍
അര്‍ജന്റീന ടീമിന് പണം അയച്ചത് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ്. ഇതിന്റെ എല്ലാ തെളിവുകളും റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടതാണ്. എന്നാലതൊന്നും വിലയ്‌ക്കെടുക്കാതെ ആരൊക്കെയോ ഇരുട്ടില്‍ തപ്പി നടക്കുകയാണ്. ഇനി കേരളത്തില്‍ ഇത്തരമൊരു പ്രൊജക്ടുമായി ഒരു സംരംഭകന്‍ പോലും വരില്ല എന്നാണ് ഇത്തരത്തിലുള്ള താറടിക്കല്‍ കൊണ്ട് ഉണ്ടാകാന്‍ പോകുന്നത്. ഇത്ര വലിയൊരു പ്രൊജക്ട് ഏറ്റെടുക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ എംഡി തയാറായത് ചെറിയൊരു ബാധ്യതയായിരുന്നില്ല. ആരും ഏറ്റെടുക്കാനില്ലാതിരുന്ന ഘട്ടത്തില്‍ ഇതിന് പണം നല്‍കാന്‍ തയാറായി വന്ന റിപ്പോര്‍ട്ടർ ചാനലിന് ഇതാണ് അനുഭവമെങ്കില്‍ ഭാവിയില്‍ ഒരു പദ്ധതിക്ക് വേണ്ടി പണം മുടക്കാന്‍ വേണ്ടി ഒരു സ്‌പോണ്‍സര്‍ പോലും തയാറാകില്ലെന്ന് ഉറപ്പാണ്. എഫ്എ പ്രതിനിധിയുമായി പല ചര്‍ച്ചകളും നടന്നതാണ്. ഞാന്‍ മനസിലാക്കിയിടത്തോളം കരാര്‍ റദ്ദാക്കിയിട്ടില്ല.
അതേസമയം, മെസി വിവാദത്തില്‍ നിലപാട് വ്യക്തമാക്കി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) രംഗത്തെത്തിയിരുന്നു. കേരളത്തില്‍ എത്താന്‍ ഇപ്പോഴും തയ്യാറെന്ന് അറിയിച്ച് എഎഫ്എ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ഇ മെയില്‍ അയക്കുകയായിരുന്നു. തര്‍ക്കമല്ല ഒത്തുതീര്‍പ്പാണ് വേണ്ടതെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. കേരളത്തില്‍ എത്തുന്നതിനായി വീണ്ടും ചര്‍ച്ചകള്‍ വേണം. റിപ്പോര്‍ട്ടറുമായുള്ള കരാറില്‍ നിന്ന് പിന്മാറാന്‍ ആഗ്രഹിക്കുന്നില്ല. ഫുട്‌ബോള്‍ മത്സരത്തിനായി മറ്റൊരു തീയതി നിശ്ചയിക്കണമെന്നും എഎഫ്എ ഇ മെയിലിൽ വ്യക്തമാക്കിയിരുന്നു.
Content Highlights: U Sharafali Says Controversies Over Argentina Football Team's Kerala Visit Are Baseless