
തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയ ഭാരതാംബ ചിത്രവിവാദത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് രാജ്ഭവൻ. ഭാരതാംബയുടെ ചിത്രം മാറ്റാൻ സാധിക്കില്ലെന്നും എല്ലാ ഉദ്ഘാടനത്തിനും ആ ചിത്രം അവിടെത്തന്നെ ഉണ്ടാകുമെന്നുമാണ് രാജ്ഭവൻ നിലപാട്. ചിത്രത്തിന് മുന്നിൽ വിളക്കുവെക്കുമെന്നുമാണ് രാജ്ഭവൻ്റെ നിലപാട്. ഇതോടെ ഇനി രാജ്‌ഭവനിൽ സർക്കാർ പരിപാടികൾ നടക്കാനുള്ള സാധ്യതകൾ മങ്ങിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തീരുമാനത്തിൽ രാജ്ഭവൻ ഉറച്ച് നിൽക്കുകയാണ് സർക്കാരിൻ്റെ ഉദ്ഘാടന പരിപാടികളൊന്നും ഇനി ഇവിടെ നടന്നേക്കില്ല. സത്യപ്രതിജ്ഞ മാത്രമാകും രാജ്ഭവനിൽ നടക്കുക. ശിവൻകുട്ടിയുടെ പ്രോട്ടോകോൾ ലംഘനത്തിൽ രാജ്ഭവൻ കൂടുതൽ നടപടികളിലേക്ക് കടക്കില്ല. മന്ത്രിക്കെതിരായ പ്രസ്താവനയിൽ വിവാദം അവസാനിപ്പിക്കാനാണ് തീരുമാനം.
ഭാരതാംബ വിവാദത്തിൽ നിയമപരമായ നടപടികളിലേക്ക് കടക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇത് സംബന്ധിച്ച്
ലോ സെക്രട്ടറിയോട് നിയമോപദേശം തേടിയിരിക്കുകയാണ്. ചീഫ് സെക്രട്ടറിയാണ് വിവാദത്തിൽ സർക്കാരിന് എന്തൊക്കെ ചെയ്യാനാകുമെന്ന് ചോദിച്ചിരിക്കുന്നത്. രാജ്ഭവനിലെ പരിപാടിയിൽ എന്തൊക്കെ ചിഹ്നങ്ങൾ വെക്കണമെന്ന പ്രോട്ടോക്കോൾ ഉണ്ടോ, മന്ത്രിസഭക്ക് ഇക്കാര്യത്തിൽ ഉപദേശം നൽകാനാകുമോ എന്ന് വ്യക്തമാക്കണമെന്നാണ് നിർദേശം. മറുപടിക്ക് ശേഷം സർക്കാർ തുടർനടപടികൾ സ്വീകരിക്കും.
ഇന്നലെയാണ് രാജ്ഭവനിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയത്. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രാജ്ഭവൻ തനി രാഷ്ട്രീയ കേന്ദ്രമാകുകയാണെന്നും കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം താൻ പരിപാടി ബഹിഷ്കരിക്കുകയായിരുന്നെന്നും ശിവന്‍കുട്ടി നേരത്തെ പ്രതികരിച്ചിരുന്നു.
ഗവര്‍ണര്‍മാര്‍ അധികാരം മറന്ന് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്നും രാജേന്ദ്ര അര്‍ലേക്കര്‍ ഭരണഘടനാ ലംഘനം നടത്തിയെന്നും മന്ത്രി ആഞ്ഞടിച്ചിരുന്നു. വനിത കാവിക്കൊടി പിടിച്ചിരിക്കുന്ന ചിത്രം തിരുവനന്തപുരത്തെ ആര്‍എസ്എസ് ശാഖയില്‍ കൊണ്ടുവയ്ക്കാമെന്നും രാജ്ഭവനില്‍ വയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
'ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 163 പ്രകാരം മന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. അതല്ലാതെ താനാണ് കേരളം ഭരിക്കേണ്ടത് എന്ന് അദ്ദേഹം കരുതുന്നുണ്ടോ എന്ന് അറിയില്ല. കേരളം ഭരിക്കാന്‍ പിണറായി വിജയനുണ്ട്. അദ്ദേഹം ഭരിച്ചോളും. മതനിരപേക്ഷതയ്‌ക്കെതിരായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണല്ലോ രാജ്ഭവനില്‍ ഒരു വനിത കാവി കൊടി പിടിച്ച് നില്‍ക്കുന്ന ചിത്രം ചില്ലിട്ട് വച്ചിരിക്കുന്നത്. അതിനുമുന്നില്‍ പൂവും തിരിയുമൊക്കെ കൊണ്ടുവെച്ച് അദ്ദേഹമാണ് ഭരണഘടനാ ലംഘനം നടത്തിയിരിക്കുന്നത്. കേരളത്തിനും ഇന്ത്യക്കും നാണക്കേടാണത്. ഒരു സ്ത്രീ കാവിക്കൊടി പിടിച്ചിരിക്കുന്നതാണ് ഭാരതം എന്ന് ആരു പറഞ്ഞു? അദ്ദേഹം ശാഖയില്‍ കൊണ്ട് വയ്ക്കുന്നതാണ് നല്ലത്. ഞാന്‍ ഭരണഘടനാലംഘനം നടത്തിയിട്ടില്ല'- വി ശിവന്‍കുട്ടി പറഞ്ഞു. തനിക്ക് സര്‍ക്കാര്‍ പരിപാടി ആര്‍എസ്എസ് പരിപാടി പോലെ ആക്കുന്നതിനോട് താല്‍പ്പര്യമില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു. തോന്ന്യാസം കണ്ടാല്‍ അതിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ എന്ത് ജനാധിപത്യമാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.
Content Highlights: Rajbhavan stands firm on bharatmata controversy, wont take up picture from stage