'പരിശോധിച്ചാൽ എന്താണ് കുഴപ്പം, രാധാകൃഷ്ണൻ എംപിയുടെ കാറും പരിശോധിച്ചിട്ടുണ്ട്'; പെട്ടി പരിശോധനയിൽ ശിവൻകുട്ടി

തിരഞ്ഞെടുപ്പ് തീരുന്നതുവരെ പരിശോധന തുടരുമെന്നും ഇതൊക്കെ രാജ്യത്ത് കാലങ്ങളായി നടക്കുന്നതാണെന്നും ശിവന്‍കുട്ടി

dot image

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഷാഫി പറമ്പില്‍ എംപിയുടെയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെയും വാഹനത്തില്‍ നടത്തിയ പെട്ടി പരിശോധന രാഷ്ട്രീയ വിവാദമാക്കേണ്ട ആവശ്യമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തിരഞ്ഞെടുപ്പ് സമയത്ത് പരിശോധന നടത്താറുണ്ടെന്നും കാറില്‍ വരുന്നത് ആരൊക്കെ എന്നതൊന്നും അറിയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

'പൊലീസിനോട് കയര്‍ത്തു കയറുകയാണ് ഇരുവരും. അഹങ്കാരത്തിന്റെയും, ധിക്കാരത്തിന്റെയും സ്വരമാണത്. സ്ഥാനമുണ്ടെങ്കില്‍ എന്തുമാകാമെന്ന ചിന്ത. പരാജയം ഉണ്ടാകുമെന്ന് മനസ്സിലായതോടെ പുതിയ പ്രശ്‌നങ്ങളിലേക്ക് തിരിച്ചു വിടുകയാണ്' വി ശിവന്‍കുട്ടി പറഞ്ഞു. നേരത്തെ മുന്‍ മന്ത്രി രാധാകൃഷ്ണന്‍ എം പി യുടെ കാറും പരിശോധിച്ചിട്ടുണ്ടെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

V Sivankutty
വി ശിവൻകുട്ടി

തിരഞ്ഞെടുപ്പ് തീരുന്നതുവരെ പരിശോധന തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊക്കെ രാജ്യത്ത് കാലങ്ങളായി നടക്കുന്നതാണ്. പരിശോധിച്ചാല്‍ എന്താണ് കുഴപ്പമെന്നും തിരഞ്ഞെടുപ്പിന് ഇടയില്‍ പുതിയ വിവാദം ഉണ്ടാക്കാനുള്ള ശ്രമമാണെന്നും ശിവന്‍കുട്ടി പറഞ്ഞു. ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചതിന് പിന്നാലെ ഇരുവരും ഉദ്യോഗസ്ഥരോട് കയർക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു പരിശോധന.

ഷാഫിയ്ക്കും രാഹുലിനും പുറമേ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസും വാഹനത്തില്‍ ഉണ്ടായിരുന്നു. ഷാഫി പറമ്പില്‍ ആയിരുന്നു വാഹനം ഓടിച്ചത്. നേതാക്കളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ ഉണ്ടായിരുന്ന പെട്ടി തുറന്നു പരിശോധിച്ചു. ഇതിനിടെ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ഉദ്യോഗസ്ഥരോട് കയര്‍ക്കുകയായിരുന്നു.

പൊട്ടിമുളച്ചിട്ട് എംഎല്‍എയും എംപിയുമായതല്ലെന്നും ഇതൊക്കെ കണ്ടിട്ടുതന്നെയാണ് വരുന്നതെന്നും ഉദ്യോഗസ്ഥരോട് ഷാഫി പറമ്പില്‍ പറഞ്ഞു. യുഡിഎഫിന്റെ വാഹനങ്ങള്‍ തിരഞ്ഞുപിടിച്ച് പരിശോധിക്കുകയാണെന്നും വേഷം കെട്ടരുതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സിപിഐഎമ്മിന്റെ പണി ചെയ്യുകയാണെങ്കില്‍ അത് ചെയ്താല്‍ മതിയെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. തങ്ങളെ സുഖിപ്പിക്കാന്‍ വരേണ്ടെന്നും അങ്ങനെ സുഖിക്കുന്ന ആളുകള്‍ അല്ല തങ്ങളെന്നും പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്യോഗസ്ഥരോട് കയര്‍ക്കുന്നത് പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങളിലുണ്ട്.

ഇതിനിടെ രാഹുലിനെ തടയാന്‍ ഷാഫി ശ്രമിക്കുന്നുണ്ട്. ഇതിന് പിന്നാലെ 'നിന്റെ സര്‍വീസിനുള്ള പാരിതോഷികം തരാം' എന്നും ഓര്‍ത്ത് വെച്ചോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്. സംഭവം വിവാദമായതോടെ തിരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന സാധാരണ വാഹന പരിശോധനയുടെ ഭാഗമായാണ് എംപിയും എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlights: Sivankutty about Shafi Parambil and Rahul Mamkoottathil vehicle investigation Nilambur By Election

dot image
To advertise here,contact us
dot image