
കൊച്ചി: സിപിഐയിലെ ശബ്ദരേഖാ വിവാദത്തില്‍ പ്രതികരണവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. താനറിയുന്ന നേതാക്കള്‍ അങ്ങനെ പറയില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. കമ്മ്യൂണിസ്റ്റ് മൂല്യബോധമുള്ള പാര്‍ട്ടിയാണ് സിപിഐ. പാര്‍ട്ടിയുടെ അച്ചടക്കം ലംഘിക്കുന്നവരല്ല അവര്‍. മാപ്പ് പറഞ്ഞ കാര്യം തനിക്ക് അറിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം ഓഡിയോ ലീക്കായ കാര്യവും ഖേദം പ്രകടിപ്പിച്ചതും അറിയില്ലെന്നായിരുന്നു സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം കെ പ്രകാശ് ബാബു പറഞ്ഞത്. ഖേദം പ്രകടപ്പിക്കേണ്ട ആവശ്യമുണ്ടോയെന്നത് പരിശോധിക്കണമെന്നും പ്രകാശ് ബാബു പറഞ്ഞു. ഓഡിയോ ലീക്കായ കാര്യത്തില്‍ അതൃപ്തിയുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതൃപ്തിയില്ലെന്നായിരുന്നു പ്രകാശ് ബാബു നല്‍കിയ മറുപടി. ഇത്തരം കാര്യങ്ങള്‍ സംഘടനാപരമായി പരിശോധിക്കും. ബിനോയ് വിശ്വത്തിനെതിരെ പടയൊരുക്കമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു. വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഈ മാസം 24 ന് ചേരും.
കഴിഞ്ഞ ദിവസമായിരുന്നു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ സംസാരിക്കുന്ന പാര്‍ട്ടിയിലെ രണ്ട് പ്രമുഖ നേതാക്കളുടെ ശബ്ദരേഖ പുറത്തുവന്നത്. പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനും സംസ്ഥാന കൗണ്‍സില്‍ അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ കെ എം ദിനകരനും നടത്തിയ വിമര്‍ശനങ്ങളുടെ ശബ്ദരേഖയായിരുന്നു ഇത്. ബിനോയ് വിശ്വം പുണ്യവാനാകാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ശബ്ദരേഖയില്‍ പറഞ്ഞത്. സംസ്ഥാന എക്സിക്യൂട്ടീവില്‍ ഇരിക്കുന്നവര്‍ക്കു തന്നെ ബിനോയിയോട് ഇഷ്ടക്കുറവാണെന്നും ശബ്ദരേഖയിൽ ഉണ്ടായിരുന്നു. ബിനോയ് വിശ്വത്തിന് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലകള്‍ വഹിക്കാനുളള കഴിവില്ല. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെയാണ് അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറിയാക്കിയത്. അദ്ദേഹത്തിന്റെ സഹോദരി പാര്‍ട്ടി കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നു. ഇങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന് നാണംകെട്ട് ഇറങ്ങിപ്പോകേണ്ടി വരും തുടങ്ങിയ കാര്യങ്ങളായിരുന്നു ശബ്ദരേഖയില്‍ പറഞ്ഞിരുന്നത്.
സംഭവം വിവാദമായതിന് പിന്നാലെ പ്രതികരിച്ച് മന്ത്രി പി പ്രസാദ് രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്കുളളില്‍ വിഭാഗീയ പ്രശ്നങ്ങളില്ലെന്നും പാര്‍ട്ടിക്ക് പുറത്തുനിന്നുളളവരാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നുമായിരുന്നു പി പ്രസാദ് പറഞ്ഞിരുന്നു. മൂന്നുവര്‍ഷം മുന്‍പ് ഉണ്ടായ സംഭവങ്ങള്‍ വാര്‍ത്തയാക്കുന്നതിനു പിന്നില്‍ പ്രത്യേക ലക്ഷ്യമാണെന്നും ആ ലക്ഷ്യം പാര്‍ട്ടിയെ തകര്‍ക്കാനാണെന്നും പി പ്രസാദ് വ്യക്തമാക്കിയിരുന്നു.
Content Highlights- Binoy viswam and k prakash babu reaction on audio message controversy