
തിരുവനന്തപുരം: സിപിഐയിലെ ശബ്ദരേഖാ വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി പി പ്രസാദ്. പാര്‍ട്ടിക്കുളളില്‍ വിഭാഗീയ പ്രശ്‌നങ്ങളില്ലെന്നും പാര്‍ട്ടിക്ക് പുറത്തുനിന്നുളളവരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും പി പ്രസാദ് പറഞ്ഞു. മൂന്നുവര്‍ഷം മുന്‍പ് ഉണ്ടായ സംഭവങ്ങള്‍ വാര്‍ത്തയാക്കുന്നതിനു പിന്നില്‍ പ്രത്യേക ലക്ഷ്യമാണെന്നും ആ ലക്ഷ്യം പാര്‍ട്ടിയെ നന്നാക്കാനല്ല, പാര്‍ട്ടിയെ തകര്‍ക്കാനാണെന്നും പി പ്രസാദ് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു പാർട്ടിയെ പ്രതിസന്ധിയിലാക്കി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ സംസാരിക്കുന്ന പാര്‍ട്ടിയിലെ രണ്ട് പ്രമുഖ നേതാക്കളുടെ ശബ്ദരേഖ പുറത്തുവന്നത്. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനും സംസ്ഥാന കൗണ്‍സില്‍ അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ കെ എം ദിനകരനും നടത്തിയ വിമര്‍ശനങ്ങളുടെ ശബ്ദരേഖയായിരുന്നു ഇത്. സിപിഐ മണ്ഡലം സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുന്നതിനിടെ ഉടലെടുത്ത വിവാദം പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.
എന്നാൽ വിമര്‍ശനങ്ങള്‍ പാര്‍ട്ടിയോടുളള എതിര്‍പ്പാണെന്ന് കരുതുന്നില്ലെന്നും അങ്ങോട്ടുമിങ്ങോട്ടും പറയുകയും കേള്‍ക്കുകയും വേണമെന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്. സിപിഐയുടെ ചട്ടക്കൂട് പൊളളയല്ല, പൂര്‍ണവുമല്ല, സംസ്ഥാന സമ്മേളനം ഉള്‍പ്പെടെ പൂര്‍ണതയ്ക്കായുളള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
'ബിനോയ് വിശ്വം പുണ്യവാനാകാന്‍ ശ്രമിക്കുകയാണ്. മറ്റുളളവര്‍ എന്തായാലും ഒരു കുഴപ്പമില്ലെന്നാണ്. സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ഇരിക്കുന്നവര്‍ക്കു തന്നെ ബിനോയിയോട് ഇഷ്ടക്കുറവാണ്. ബിനോയ് വിശ്വത്തിന് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലകള്‍ വഹിക്കാനുളള കഴിവില്ല. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെയാണ് അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറിയാക്കിയത്. അദ്ദേഹത്തിന്റെ സഹോദരി പാര്‍ട്ടി കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നു. ഇങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന് നാണംകെട്ട് ഇറങ്ങിപ്പോകേണ്ടി വരും.'-തുടങ്ങിയ കാര്യങ്ങളാണ് ശബ്ദരേഖയില്‍ പറയുന്നത്. കാനം രാജേന്ദ്രനു പിന്നാലെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വത്തിന്റെ നിലപാടുകള്‍ക്കെതിരെ പാര്‍ട്ടിയില്‍ വലിയൊരു വിഭാഗത്തിന് അമര്‍ഷമുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. സംഭവം ഈ മാസം 24-ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.
Content Highlights: People creating problems are from outside says p prasad on cpi audio controversy