
കൊച്ചി: മലബാറില്‍ ദേശീയപാത തകര്‍ന്ന സംഭവത്തില്‍ അമികസ് ക്യൂറി റിപ്പോര്‍ട്ട്. നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതിയില്‍ അമികസ് ക്യൂറി പറഞ്ഞു. സമയബന്ധിതമായി പദ്ധതി തയ്യാറാക്കാന്‍ എന്‍എച്ച്എഐയ്ക്ക് നിര്‍ദേശം നല്‍കണമെന്നും അമികസ് ക്യൂറി ആവശ്യപ്പെട്ടു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അമികസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കി. അമികസ് ക്യൂറി റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണം. മണ്‍സൂണ്‍ കാലത്തെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്ന കാര്യം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.
നേരത്തെ ദേശീയപാത തകർന്നത് മണ്ണിൻ്റെ കുഴപ്പം കൊണ്ടെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ദൃഢതയില്ലാത്ത മണ്ണാണ് അടിസ്ഥാനമായി ഉപയോഗിച്ചതെന്നും സമീപത്ത് വെള്ളം കെട്ടിനിന്നത് മണ്ണിന്റെ ദൃഢത ഇല്ലാതാക്കിയെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ദേശീയപാത അതോറിറ്റി പറഞ്ഞു. ദേശീയപാത തകർന്നത് പ്രഥമദൃഷ്ട്യാ കരാറുകാരുടെ വീഴ്ചയാണ് എന്നാണ് എന്‍എച്ച്എഐ പറയുന്നത്. പുതിയ കരാറുകളിൽ നിന്നും നിലവിലെ കരാറുകളിൽ നിന്നും കമ്പനിയെ വിലക്കിയിട്ടുണ്ടെന്നും എന്‍എച്ച്എഐ ഹൈക്കോടതിയെ അറിയിച്ചു.
കൂരിയാട് ദേശീയപാത തകർച്ചയിൽ കേരളത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ബി എൽ മീണയെ എന്‍എച്ച്എഐ സ്ഥലംമാറ്റിയിരുന്നു. കേരള റീജിയണൽ മാനേജരായ മീണയെ ഡൽഹിയിലേക്കാണ് സ്ഥലംമാറ്റിയത്. എ കെ മിശ്രയ്ക്കാണ് പകരം ചുമതല. എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടറെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സൈറ്റ് എന്‍ജിനീയറെയും എന്‍എച്ച്എഐ പുറത്താക്കിയിരുന്നു.
കൂരിയാട് ദേശീയപാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിര്‍മാണത്തിന് മുമ്പ് ഭൂമിയുടെ അവസ്ഥ പരിശോധിച്ചില്ലെന്നും ഭൂമി ബലപ്പെടുത്തുന്നതില്‍ അശ്രദ്ധ കാണിച്ചുവെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തിരുന്നു. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് എന്ന കമ്പനിയെയും വിലക്കിയിരുന്നു.
Content Highlights: NHAI should prepare a proper disaster management plan: Amicus Curiae report on national highway collapse