സ‍ർക്കാ‍ർ ര‍ഞ്ജിതയുടെ കുടുംബത്തോടൊപ്പം, ചെയ്യാൻ സാധിക്കുന്ന എല്ലാ സഹായങ്ങളും കുടുംബത്തിന് നൽകും: വീണാ ജോർജ്

ഇന്നലെ ഉച്ചയ്ക്കായിരുന്നു എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ട് രഞ്ജിതയ്ക്ക് ജീവൻ നഷ്ടമായത്

dot image

പത്തനംതിട്ട: അഹമ്മദാബാദിലെ വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയുടെ വീട് സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. സർക്കാർ രഞ്ജിതയുടെ കുടുംബത്തിൻ്റെ ഒപ്പം ഉണ്ടാകും. നിയമപരമായി ചെയ്യാൻ സാധിക്കുന്ന എല്ലാ സഹായങ്ങളും രഞ്ജിതയുടെ കുടുംബത്തിന് ചെയ്ത് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് വൈകിട്ട് രഞ്ജിതയുടെ സഹോദരങ്ങൾ അഹമ്മദാബാദിലേക്ക് പുറപ്പെടുമെന്നും ഡിഎൻഎ സാമ്പിൾ എടുക്കാനുള്ള ക്രമീകരണങ്ങൾ അവിടെ ചെയ്യുമെന്നും വീണാ ജോ‍‍ർജ് അറിയിച്ചു. ഡിഎൻഎ പരിശോധന ഫലം ലഭിക്കുന്നതിന് 72 മണിക്കൂർ സമയം എടുക്കും. മൃതദേഹം തിരിച്ചറിഞ്ഞാൽ പിന്നെ നടപടി ക്രമങ്ങളിൽ കാലതാമസം ഉണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി സർക്കാർ അഹമ്മദാബാദിൽ ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തിയിരുന്നു. സർക്കാർ എയർ ഇന്ത്യയുമായും ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അതിനായി ഓതറൈസേഷൻ ലെറ്റർ ജില്ലാ ഭരണകൂടം ഉടൻ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം രഞ്ജിതയെ ആക്ഷേപിച്ച് സർക്കാർ ഉദ്യോഗസ്ഥൻ ഫേസ്ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ മനുഷ്യത്വ രഹിതമായ കാര്യമാണ് നടന്നതെന്ന് മന്ത്രി കൂട്ടിചേർത്തു. എങ്ങനെയാണ് ഒരാൾക്ക് ഇങ്ങനെ എഴുതാൻ കഴിയുക എന്നും, തെറ്റായ പ്രവണത പ്രോൽസാഹിപ്പിക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്കായിരുന്നു എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെടുകയും വിമാനം ഇടിച്ചിറങ്ങിയ ബി ജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥികളും രജ്ഞിതയും ഉൾപ്പടെ 265 പേർ മരിച്ചത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരനായ രമേശ് വിസ്വാഷ് കുമാർ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെയുള്ള 241 പേരും അപകടത്തിൽ മരിച്ചിരുന്നു.

സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് അതിൻ്റെ നടപടിക്രമങ്ങൾക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. ലണ്ടനിൽ തിരികെയെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും നാട്ടിലെത്തി സർക്കാർ ജോലിയിൽ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്. ഇതിനിടെയായിരുന്നു രജ്ഞിതയെ തേടി ദുരന്തം എത്തിയത്.

Content Highlights: Minister Veena George said that the government is with Ranjitha's family

dot image
To advertise here,contact us
dot image