
പത്തനംതിട്ട: അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്തിരുന്ന മലയാളിയായ രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുകയാണ് രഞ്ജിത. പത്തനംതിട്ട പുല്ലാട്ട് സ്വദേശിയാണ്. മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിൽ വന്നതിന് ശേഷം ലണ്ടനിലേയ്ക്ക് മടങ്ങുകയായിരുന്നു രഞ്ജിത. ഇന്നലെയാണ് പത്തനംതിട്ടയിൽ നിന്നും ഇവർ ലണ്ടനിലേയ്ക്ക് മടങ്ങിയത്. പുല്ലാട്ടെ കുടുംബവീട്ടിൽ രഞ്ജിതയുടെ രണ്ട് മക്കളും അമ്മയുമാണുള്ളത്. നേരത്തെ ഗൾഫ് നാടുകളിൽ ജോലി ചെയ്തിരുന്ന രഞ്ജിത പിന്നീട് നഴ്സായി ലണ്ടനിൽ ജോലിക്ക് കയറുകയായിരുന്നു.
സർക്കാർ സർവീസിൽ ജോലി ലഭിച്ചതിനെ തുടർന്ന് മൂന്ന് ദിവസത്തെ അവധിക്കാണ് രഞ്ജിത നാട്ടിലെത്തിയതെന്നാണ് സമീപവാസികൾ പറയുന്നത്. നാട്ടിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം ലണ്ടനിൽ നിന്നും മടങ്ങി വരാനുള്ള ഉദ്ദേശത്തോടെയാണ് രഞ്ജിത കഴിഞ്ഞ ദിവസം ലണ്ടനിലേയ്ക്ക് യാത്ര തിരിച്ചത് എന്നാണ് നാട്ടുകാർ നൽകുന്ന രംഗം. കഴിഞ്ഞ ദിവസം ചെന്നൈയിലേയ്ക്ക് പോയെന്നും ഇന്ന് ചെന്നൈയിലെത്തിയതിന് ശേഷം രഞ്ജിത വിളിച്ചിരുന്നുവെന്നുമാണ് സമീപത്തെ പൊതുപ്രവർത്തകർ പറയുന്നത്.
ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു. മേഘാനിനഗറിന് സമീപം പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിലാണ് വിമാനം തകർന്നുവീണത്. വിമാനത്താവളത്തിന് സമീപം ജനവാസ മേഖലയിലായിരുന്നു സംഭവം. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകമായിരുന്നു അപകടം. വിമാനത്തിന്റെ ഇന്ധന ടാങ്ക് പൂർണമായും നിറച്ചിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങൾ തേടിയതായാണ് വിവരം. അഹമ്മദാബാദ് വിമാനത്താവളം അടച്ചു.
Content Highlights:A Malayali was among the dead in Ahmedabad Plane Crash