
കോഴിക്കോട്: കോഴിക്കോട് ബാങ്ക് ജീവനക്കാരനില്‍ നിന്നും പണം തട്ടിയെടുത്തു. ഇസാഫ് ബാങ്കിലെ സ്റ്റാഫായ അരവിന്ദില്‍ നിന്നാണ് 40 ലക്ഷം രൂപ തട്ടിയെടുത്തത്. പന്തീരങ്കാവ് മാങ്കാവ് റോഡില്‍ വച്ചാണ് അതിക്രമം നടന്നത്. പന്തീരങ്കാവ് സ്വദേശി ഷിബിന്‍ ലാല്‍ ആണ് അരവിന്ദില്‍ നിന്ന് പണം തട്ടിയെടുത്തത് എന്ന നിഗമനത്തിലാണ് പൊലീസ്. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഒരു സ്വകാര്യധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച സ്വര്‍ണം ടേക്ക് ഓവര്‍ ചെയ്യാനെന്ന് പറഞ്ഞാണ് ഇസാഫ് ബാങ്ക് ഉദ്യോഗസ്ഥനായ അരവിന്ദിനെ ഇവിടേയ്ക്ക് വിളിച്ച് വരുത്തിയത്. 40 ലക്ഷം രൂപയടങ്ങുന്ന ബാഗുമായി പന്തീരാങ്കാവിലെത്തിയ അരവിന്ദനോട് സ്വര്‍ണം ടെയ്ക്ക് ഓവർ ചെയ്യാണമെന്ന് പറഞ്ഞ് വിളിച്ച ആൾ അല്പം കൂടി മുന്‍പിലേക്ക് നടക്കാൻ പറയുകയായിരുന്നു. തുടര്‍ന്ന് മാങ്കാവ് റോഡിലേക്ക് സ്‌കൂട്ടറില്‍ ഹെല്‍മറ്റും റെയിന്‍കോട്ടും ധരിച്ചെത്തിയ ഷിബിന്‍ ലാല്‍ 40 ലക്ഷം രൂപയടങ്ങിയ ബാഗ് അരവിന്ദില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു. പ്രതിയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്.
അതേസമയം അരവിന്ദ് സ്വർണം ടെയ്ക്ക് ഓവർ ചെയ്യാനിരുന്ന ധനകാര്യ സ്ഥാപന ഉടമ സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്. വലിയ തുകയ്ക്കുള്ള സ്വര്‍ണ്ണപ്പണയം തങ്ങള്‍ സ്വീകരിക്കാറില്ലെന്ന് സ്വകാര്യ ബാങ്ക് ഉടമയായ ചന്ദ്രശേഖരന്‍ നായര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഇന്നലെ രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ ധനകാര്യ സ്ഥാപനത്തിലെത്തി ഇക്കാര്യം അന്വേഷിച്ചപ്പോള്‍ അവരോട് വസ്തുത വ്യക്തമാക്കിയിരുന്നതാണെന്നും ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു. ഇസാഫ് ബാങ്ക് നേരിട്ടെത്തി ഇക്കാര്യം അന്വേഷിച്ചിരുന്നുവെങ്കില്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അരവിന്ദില്‍ നിന്നും പണം തട്ടിയെടുത്ത പ്രതി ഷിബിന്‍ലാല്‍ നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് തങ്ങളുടെ സ്ഥാപനത്തില്‍ സ്വര്‍ണ്ണം പണയം വെച്ചിട്ടുണ്ടെന്നും നിലവില്‍ ഇടപാടുകള്‍ ഇല്ലെന്നും ചന്ദ്രശേഖരന്‍ നായര്‍ വ്യക്തമാക്കി.
Content highlights: Kozhikode robbery; Rs 40 lakhs stolen from bank employee