
അഹമ്മദാബാദിൽ നടന്ന വിമാനാപകടത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് രാജ്യം. 2025 ജൂലൈ 12ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് 242 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടത്. 230 യാത്രക്കാരും, 12 ജീവനക്കാരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിന്റെ കാരണം സ്ഥിരീകിച്ചിട്ടില്ല. രാജ്യത്തെ നടുക്കിയ ഈ വിമാനദുരന്തം, ഇന്ത്യയില്‍ സംഭവിച്ച സമാനമായ മറ്റ് വിമാനദുരന്തങ്ങളെയും ഓർമ്മിപ്പിക്കുകയാണ്.
എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റ് ix1344 (2020)
കേരളത്തിലെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2020ൽ നടന്ന അപകടം മലയാളികൾ മറന്നിരിക്കാൻ സാധ്യതയില്ല. 2020 ഓഗസ്റ്റ് ഏഴിന് രാത്രി കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചായിരുന്നു എയർ ഇന്ത്യ എക്‌സ്പ്രസ് ix1344 തകർന്ന് വീണത്. ദുബായിൽ നിന്ന് എത്തിയ വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറുകയും അപകടത്തിൽപ്പെടുകയുമായിരുന്നു. അപകടത്തിൽ 21 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റ് 812 (2010)
കര്‍ണാടകയിലെ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു ഇന്ത്യന്‍ എക്‌സ്പ്രസ് 812 റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പ്പെട്ടത്. ദുബായില്‍ നിന്ന് വരികയായിരുന്ന ബോയിങ് 737-800 വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് ടേബിള്‍ ടോപ്പ് റണ്‍വേയ്ക്ക് സമീപമുള്ള കൊക്കയിലേക്ക് മറിഞ്ഞ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ വിമാനത്തിലുണ്ടായിരുന്ന 158 പേര്‍ കൊല്ലപ്പെട്ടു.
അയലൻസ് എയർ ഫ്‌ളൈറ്റ് 7412 (2000)
2000 ജൂലൈ 17ന് ബീഹാറിലെ പട്‌ന വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു അയലൻസ് എയർ ഫ്‌ളൈറ്റ്. പട്‌നയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന വിമാനം എഞ്ചിൻ തകരാറുകൾ മൂലം എമർജൻസി ലാൻഡിങിന് ശ്രമിച്ചിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അതിന് സാധിക്കാതെ വരികയും,
വിമാനത്തിൽ ഉണ്ടായിരുന്ന 55 പേരും മരണപ്പെടുകയും ചെയ്തു.
സൗദി അറേബ്യൻ എയർലൈൻസ് SV763, കസാക്കിസ്ഥാൻ എയർലൈൻസ് (1996)
1996 നവംബർ 12ന് ഹരിയാനയിലെ ചർഖി ദാദ്രിയിൽ വച്ച് സൗദി അറേബ്യൻ എയർലൈൻസിന്റെ വിമാനവും, കസാക്കിസ്ഥാൻ എയർലൈൻസിന്റെ വിമാനവും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു. ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും വലിയ വിമാന ദുരന്തമായിരുന്നു അന്ന് നടന്നത്. ഇരു വിമാനങ്ങളിൽ നിന്നുമായി 312 പേരായിരുന്നു കൊല്ലപ്പെട്ടത്.
ഇന്ത്യൻ എയർലൈൻസ് ഫ്‌ളൈറ്റ് 605 (1990)
1990 ഫെബ്രുവരി 14നായിരുന്നു ഇന്ത്യൻ എയർലൈൻസ് ഫ്‌ളൈറ്റ് 605 അപകടത്തിൽപ്പെട്ടത്. ബാംഗളൂരിലെ എച്ച്എഎൽ വിമാനത്താവളത്തിന് അരികെ വച്ചായിരുന്നു വിമാനം തകർന്ന് വീണ് അപകടം സംഭവിച്ചത്. റൺവേയ്ക്ക് സമീപത്തേക്ക് ഇടിച്ചിറക്കിയ വിമാനത്തിൽ 146 പേരാണ് ഉണ്ടായിരുന്നത്, ഇതിൽ 92 പേരും കൊല്ലപ്പെട്ടു.
ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 113 (1988)
1988 ൽ മുംബൈയിൽനിന്നെത്തിയ ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 113 ലാൻഡ് ചെയ്യാനൊരുങ്ങുമ്പോഴായിരുന്നു അപകടം. ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ വിമാനാപകടമായിരുന്നു അത്. അന്ന് മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യൻ എയർലൈൻസിൻ്റെ AI 113 വിമാനമാണ് അപകടത്തിൽപെട്ടത്. 164 പേരാണ് അന്ന് മരിച്ചത്. അപകടത്തിൽപ്പെട്ട് ബോയിങ് 737-200 വിമാനത്തിന്റെ കാലപ്പഴക്കമാണ് അന്ന് ദുരന്ത കാരണമായി വിലയിരുത്തപ്പെട്ടത്.
എയർ ഇന്ത്യൻ ഫ്‌ളൈറ്റ് AI855 (1978)
1978 ജനുവരി 1ന് ഇന്ത്യയുടെ എംപറർ അശോക എന്ന വിമാനം ബോംബെയിൽ നിന്ന് പുറപ്പെടുകയും തൊട്ടുപിന്നാലെ അറബിക്കടലിൽ തകർന്ന് വീഴുകയും ചെയ്തു. അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്ന 213 പേരും കൊല്ലപ്പെട്ടു. ആറ്റിറ്റ്യൂഡ് ഡിറ്റക്ടറിനുണ്ടായ തകരാറ് പൈലറ്റിനെ പരിഭ്രാന്തനാക്കുകയും വിമാനം അപകടത്തിൽപ്പെടുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 440 (1973)
ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അടുക്കുമ്പോളായിരുന്നു ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 440 തകര്‍ന്ന് വീണത്. ബോയിങ് 737-200 വിമാനം കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് റണ്‍വേയ്ക്ക് തൊട്ടുമുന്‍പുള്ള ഹൈടെന്‍ഷന്‍ വയറുകളില്‍ തട്ടി വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 65 പേരില്‍ 48 ആളുകളും സംഭവത്തില്‍ കൊല്ലപ്പെട്ടു. അന്ന് മരിച്ചവരില്‍ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവായ മോഹന്‍ കുമാരമംഗലവും ഉള്‍പ്പെട്ടിരുന്നു. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ മെച്ചപ്പെട്ട കാലാവസ്ഥ റഡാറിന്റെ ആവശ്യകത അടിവരയിടുന്നതായിരുന്നു ഈ അപകടം.
Content Highlight; Ahmedabad Plane Crash: A Look at Major Air Disasters in India