താമരശ്ശേരി ഷഹബാസ് കൊലപാതകം; ആറ് വിദ്യാർത്ഥികൾക്ക് ജാമ്യം, നടപടി വേദനാജനകമെന്ന് പിതാവ്

ഇവരെ ഒബ്‌സർവേഷൻ ഹോമിൽ നിന്നും വിട്ടയയ്ക്കും.

dot image

കൊച്ചി: താമരശ്ശേരി ഷഹബാസ് കൊലപാതക്കേസിൽ ആറ് വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയുടെ ജാമ്യം. വിദ്യാർത്ഥികളെ മാതാപിതാക്കളുടെ ജാമ്യത്തിൽ വിട്ടയക്കാനാണ് ഉത്തരവ്. ഇവരെ ഒബ്‌സർവേഷൻ ഹോമിൽ നിന്നും വിട്ടയയ്ക്കും.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കര്‍ശന ഉപാധികളോടൊണ് ഇവരെ വിട്ടയയ്ക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നും മാതാപിതാക്കൾക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ സത്യവാങ്മൂലം നല്‍കണം. മറ്റ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഒബ്‌സര്‍വേഷനില്‍ തുടരുന്നതിന് ബാലനീതി നിയമം അനുവദിക്കുന്നില്ലെന്നാണ് കോടതി വിലയിരുത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍വ്വകാല കുറ്റകൃത്യം ഇല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

അതേസമയം, നടപടി വേദനാജനകമെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാൽ റിപ്പോർട്ടറിനോട് പറഞ്ഞു. ആരോപണവിധേയരെ സർക്കാർ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്നത്തിനു പിന്നാലെ ഉണ്ടായ സംഘര്‍ഷത്തിലാണ് പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്. സംഘര്‍ഷത്തില്‍ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഷഹബാസിന്റെ മരണം. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.

Content Highlights: High Court grants bail to six students in Thamarassery Shahabas case

dot image
To advertise here,contact us
dot image