
ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കൂടുതൽ ആവേശത്തിലേക്ക്. 74 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി ഇറങ്ങിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്സിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ 144 റൺസിന് എട്ട് വിക്കറ്റ് എന്ന നിലയിലാണ്.
കാഗിസോ റബാഡയാണ് രണ്ടാം ഇന്നിങ്സിലും ഓസീസിനെ തകർത്തത്. ആദ്യ ഇന്നിങ്സിൽ താരം അഞ്ചുവിക്കറ്റ് നേട്ടം നേടിയിരുന്നു. 43 റൺസ് നേടിയ അലക്സ് ക്യാരിക്ക് മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങാനായത്.
നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 212 റണ്‍സിന് 138 റൺസിന്റെ മറുപടിയാണ് ദക്ഷിണാഫ്രിക്ക നൽകിയത്. ആറ് വിക്കറ്റ് നേടിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ടെംബ ബാവുമ 36 റൺസും ഡേവിഡ് ബെഡിങ്ഹാം 45 റൺസും നേടി. മറ്റാർക്കും തിളങ്ങാനായില്ല.
ലോര്‍ഡ്‌സില്‍ ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് വേണ്ടി സ്റ്റീവന്‍ സ്മിത്ത്, ബ്യൂ വെബ്‌സ്റ്റർ എന്നിവർക്ക് മാത്രമാണ് തിളങ്ങാനായത്. സ്റ്റീവന്‍ സ്മിത്ത് 66 റൺസ് നേടിയപ്പോൾ ബ്യൂ വെബ്‌സ്റ്റർ 72 റൺസ് നേടി. കഗിസോ റബാഡയുടെ അഞ്ചുവിക്കറ്റ് പ്രകടനവും മാര്‍കോ യാൻസന്റെ മൂന്ന് വിക്കറ്റ് പ്രകടനവും ഓസീസ് ബാറ്റിങ് നിരയെ തകർത്തു. എന്നാലും അതെ നാണയത്തിൽ പേസിലൂടെ തിരിച്ചടിച്ച് ഓസീസ് ലീഡ് നേടിയെടുത്തു.
Content Highlights: South Africa-Australia World Test Championship final