അഹമ്മദാബാദ് അപകടം; മരണസംഖ്യ ഉയരുന്നു; പ്രദേശവാസികളും മെഡിക്കൽ വിദ്യാർത്ഥികളും മരിച്ചതായി റിപ്പോർട്ട്

241 വിമാന യാത്രക്കാർ കൂടാതെ പ്രദേശവാസികളും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്

dot image

അഹമ്മബാദ്: എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ഇടിച്ചിറങ്ങിയ അപകടത്തിൽ 290 പേർ ഇതുവരെ മരിച്ചുവെന്ന് അഹമ്മദാബാദ് പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിലുണ്ടായിരുന്ന 241 പേരെ കൂടാതെ പ്രദേശവാസികളും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. വിമാനം ഇടിച്ചിറങ്ങിയ ബി ജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ അടക്കമാണ് 290 പേർ മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരനായ രമേശ് വിസ്വാഷ് കുമാർ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെയുള്ള 241 പേരും അപകടത്തിൽ മരിച്ചിരുന്നു.

പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്ന് വീണ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നു എന്ന വിലയിരുത്തലാണ് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. ബ്ലാക്ക് ബോക്സിലെ വിവരങ്ങളും അപകടകാരണം സംബന്ധിച്ച സാങ്കേതിക പരിശോധനകൾക്കും ശേഷം ലഭ്യമാകുന്ന വിവരങ്ങളും പുറത്ത് വരുന്നതോടെ മാത്രമേ അപകട കാരണം സംബന്ധിച്ച ശരിയായ ചിത്രം പുറത്ത് വരികയുള്ളു. വിമാനം പറന്നുയർന്നതിന് പിന്നാലെ എയർ ട്രാഫിക് കൺട്രോളിന് ലഭിച്ച മെയ്ഡേ കോൾ ( വളരെ അടിയന്തര സാഹചര്യത്തിൽ വിമാനം അപകടത്തിലാണെന്ന് അറിയിക്കുന്ന സന്ദേശം) വിമാനത്തിൻ്റെ സാങ്കേതിക തകരാർ സംബന്ധിച്ച മുന്നറിയിപ്പായിരിക്കാം എന്നും വിലയിരുത്തലുണ്ട്. വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നുവെന്ന വിശകലനങ്ങൾ അപകട സമയത്തെ ദൃശ്യങ്ങൾ ചൂണ്ടിക്കാണിച്ച് വിദഗ്ധർ രംഗത്ത് വന്നിട്ടുണ്ട്. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് മെയ്ഡേ കോൾ നൽകിയിരുന്നുവെന്നും ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്. തിരിച്ച് ബന്ധപ്പെടാൻ എടിസി ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നാണ് ഡിജിസിഎ വ്യക്തമാക്കിയിരിക്കുന്നത്.

അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്നത് 1.25 ലക്ഷം ലിറ്റർ ഇന്ധനം. ഇത്രയധികം ഇന്ധനം വിമാനത്തിൽ ഉണ്ടായിരുന്നത് അപകടത്തിൻ്റെ വ്യാപ്തി കൂട്ടിയെന്നും വിലയിരുത്തലുണ്ട്. വിമാനത്തിൽ വലിയ അളവിലുണ്ടായിരുന്ന ഇന്ധനം തീപ്പിടിത്തം ഉണ്ടായ സമയത്ത് താപനില വലിയ രീതിയിൽ ഉയരുന്നതിനും കാരണമായി. ഇത് രക്ഷാപ്രവർത്തനവും വിമാനത്തിലുണ്ടായിരുന്നവർക്ക് രക്ഷപ്പെടാനുള്ള അവസരങ്ങളും പരിമിതപ്പെടുത്തുകയായിരുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സാഹചര്യമാണ് വിമാനാപകടത്തിൽപ്പെട്ട യാത്രക്കാരെയും ജീവനക്കാരെയും രക്ഷപ്പെടുത്താൻ സാധ്യതയില്ലാതാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അഭിപ്രായപ്പെട്ടിരുന്നു.

അപകടത്തിൽ മലയാളിയായ രഞ്ജിത ഗോപകുമാരൻ നായരും മരിച്ചിരുന്നു. ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത. പത്തനംതിട്ട പുല്ലാട് സ്വദേശിയാണ്. മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിൽ വന്നതിന് ശേഷം ലണ്ടനിലേയ്ക്ക് മടങ്ങുകയായിരുന്നു രഞ്ജിത. ഇന്നലെയാണ് പത്തനംതിട്ടയിൽ നിന്നും ഇവർ ലണ്ടനിലേയ്ക്ക് മടങ്ങിയത്. പുല്ലാട്ടെ കുടുംബവീട്ടിൽ രഞ്ജിതയുടെ രണ്ട് മക്കളും അമ്മയുമാണുള്ളത്. നേരത്തെ ഗൾഫ് നാടുകളിൽ ജോലി ചെയ്തിരുന്ന രഞ്ജിത പിന്നീട് നഴ്സായി ലണ്ടനിൽ ജോലിക്ക് കയറുകയായിരുന്നു.

Content Highlights: Ahmedabad accident Death toll rises Locals and medical students reported dead

dot image
To advertise here,contact us
dot image