
പത്തനംതിട്ട: ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങൾ കൈപ്പാടകലെ എത്തി നിൽക്കുമ്പോഴാണ് പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായർ അഹമ്മദാബാദിലെ വിമാനാപകടത്തിൽ കൊല്ലപ്പെടുന്നത്. സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് അതിൻ്റെ നടപടിക്രമങ്ങൾക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. സർക്കാർ ജോലിയെന്ന സ്വപ്നം പൂവണിഞ്ഞതിൻ്റെ സന്തോഷത്തിലായിരുന്നു രഞ്ജിത. ലണ്ടനിൽ തിരികെയെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും നാട്ടിലെത്തി സർക്കാർ ജോലിയിൽ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്. ജോലിയിൽ പ്രവേശിക്കുന്നതിനെക്കുറിച്ച് സന്തോഷത്തോടെയായിരുന്ന രഞ്ജിതയുടെ പ്രതികരണമെന്നായിരുന്നു അയൽവാസികൾ റിപ്പോർട്ടറിനോട് പറഞ്ഞത്.
പുല്ലാട്ടെ കുടുംബവീടിന് സമീപം രഞ്ജിത സ്വന്തമായി പണിയുന്ന വീടിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ജൂലൈ മാസത്തിൽ വീട്ടിൽ കയറി താമസിക്കാമെന്ന തീരുമാനത്തിലായിരുന്നു രഞ്ജിത എന്നാണ് സമീപവാസികൾ പറയുന്നത്. ഇതിനിടയിൽ നാട്ടിൽ സർക്കാർ ജോലി കൂടി കിട്ടിയതോടെ ഇരട്ടി സന്തോഷത്തിലായിരുന്നു രഞ്ജിത. രഞ്ജിതയുടെ അമ്മയ്ക്കൊപ്പം നാട്ടിലാണ് ഇവരുടെ രണ്ട് മക്കളുള്ളത്.
നേരത്തെ ഗൾഫ് രാജ്യങ്ങളിൽ നഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിത ഒരു വർഷം മുമ്പാണ് ലണ്ടനിലേയ്ക്ക് ജോലിക്കായി പോയത്. രോഗബാധിതയായ അമ്മയുടെ ചികിത്സ ഉൾപ്പെടെ കുടുംബത്തിൻ്റെ സംരക്ഷണ ചുമതലയും രഞ്ജിതയാണ് വഹിച്ചിരുന്നതെന്നാണ് സമീപവാസികൾ പറയുന്നത്.
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രാ പട്ടികയിൽ മലയാളിയായ രഞ്ജിത ഗോപകുമാറിന്റെ പേരുള്ളതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീടാണ് ഇവർ അപകടത്തിൽ മരിച്ചുവെന്ന വിവരം വീട്ടുകാർക്ക് ഔദ്യോഗികമായി ലഭിക്കുകയായിരുന്നു. ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു പത്തനംതിട്ട പുല്ലാട്ട് സ്വദേശിയായ രഞ്ജിത. സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു രഞ്ജിത. ലണ്ടനിലെത്തി അവിടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും നാട്ടിലേയ്ക്ക് മടങ്ങുന്നതിന് വേണ്ടിയായിരുന്നു ഇന്നലെ രഞ്ജിത വീട്ടിൽ നിന്നും ബ്രിട്ടനിലേയ്ക്ക് മടങ്ങിയത്.
Content Highlights: Malayali passenger Ranjitha Gopakumaran Nair died in Air India plane crash