
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫിന് പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ പോര് മുറുകുന്നു. വര്‍ഗീയ പാര്‍ട്ടികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പ്, പാലക്കാട്, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുകളില്‍ അടക്കം വര്‍ഗീയവാദികളുമായി ചേര്‍ന്ന് മുന്നോട്ടുപോകുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ അതിന്റെ പ്രത്യാഘാതം യുഡിഎഫ് അനുഭവിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
നിലമ്പൂരില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കാനുള്ള പിഡിപി തീരുമാനത്തോടും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. പിഡിപിയും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയാണോയെന്നായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം. ജമാഅത്തെ ഇസ്‌ലാമി ലോകമെമ്പാടുമുള്ള വര്‍ഗീയ ശക്തിയാണ്. ഹിന്ദു രാഷ്ട്രം വേണമെന്ന് ആര്‍എസ്എസ് പറയുന്നതുപോലെ ഇസ്‌ലാമിക രാഷ്ട്രം വേണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് ജമാഅത്തെ ഇസ്‌ലാമി. പിഡിപിക്ക് അങ്ങനെയൊരു നിലപാടില്ല. കേരളത്തെ സംബന്ധിച്ച് പിഡിപി പീഡിപ്പിക്കപ്പെട്ട വിഭാഗമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ ശക്തികളോ മതരാഷ്ട്രവാദികളോ അല്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. യുഡിഎഫ് പിന്തുണ സ്വീകരിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നും നിരുപാധിക പിന്തുണ ജമാഅത്തെ ഇസ്‌ലാമി നല്‍കിയിട്ടുണ്ടെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലും യുഡിഎഫിന് ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ലഭിച്ചിരുന്നുവെന്നും സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് അവര്‍ ഈ നിലപാട് സ്വീകരിച്ചത്. ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ ശക്തികളാണെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ല. മതരാഷ്ട്രവാദം അവര്‍ ഇപ്പോള്‍ ഉന്നയിക്കുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
Content Highlights- M V Govindan against jamaat e islami and udf