കാവിയുടുത്തവരും പള്ളീലച്ചന്മാരും മൗലവിമാരും തിരഞ്ഞെടുപ്പ് ഓഫീസില്‍ വരും; ഹിന്ദു മഹാസഭ പിന്തുണയില്‍ എ വിജയരാഘവൻ

'ഇല്ലാത്ത ഒരു രാഷ്ട്രീയപാര്‍ട്ടി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ട് വര്‍ഗീയമാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് യുഡിഎഫിനെ സഹായിക്കാനാണ്'

dot image

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അഖില ഭാരത ഹിന്ദുമഹാസഭ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി സിപിഐഎം പി ബി അംഗം എ വിജയരാഘവന്‍. ഇല്ലാത്ത ഒരു രാഷ്ട്രീയപാര്‍ട്ടി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ട് വര്‍ഗീയമാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് യുഡിഎഫിനെ സഹായിക്കാനാണെന്ന് എ വിജയ രാഘവന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കാവിയുടുത്തവരും പള്ളീലച്ചന്മാരും മൗലവിമാരും വരുമെന്നും എ വിജയരാഘവന്‍ പറഞ്ഞു.

'ഹിന്ദു മഹാസഭ ഇപ്പോ ഉണ്ടോ? അത് തന്നെ എനിക്കറിയില്ല. ഇല്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നുവെന്ന് പറഞ്ഞിട്ട് വര്‍ഗീയമാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് യുഡിഎഫിനെ സഹായിക്കാനുള്ള ശ്രമമാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഓഫീസിൽ പലരും വരും. കാവിയുടുത്തവരും പള്ളീലച്ചന്മാരും മൗലവിമാരും വരും. സാധാരണ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ആള്‍ക്കാര്‍ വരില്ലേ? പിന്തുണ ഉള്ളവരോടല്ലേ പിന്തുണ സ്വീകരിക്കുക. ആര്‍എസ്എസും ഞങ്ങളും തമ്മില്‍ എന്തെങ്കിലും ഐക്യമോ ബന്ധമോ ഇല്ല. അങ്ങനെ ഉണ്ടെങ്കില്‍ രാഷ്ട്രീയമായ ചതിപ്രയോഗമാണ്', വിജയരാഘവന്‍ പറഞ്ഞു.

നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയോ പിന്തുണക്കുകയോ ചെയ്തിട്ടില്ലെന്നും എം സ്വരാജിന് പിന്തുണ പ്രഖ്യാപിക്കുകയാണെന്നുമാണ് അഖില ഭാരത ഹിന്ദുമഹാസഭ സംസ്ഥാന അധ്യക്ഷന്‍ സ്വാമി ദത്താത്രേയസായി സ്വരൂപ്‌നാഥ് അറിയിച്ചത്. എല്‍ഡിഎഫ് വിജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ദത്താത്രേയ പറഞ്ഞിരുന്നു. എന്നാല്‍ ഈ സംഘടന ആരാണെന്ന് അറിയില്ലെന്നും തങ്ങള്‍ ആരുമായും ആശയവിനിമയം നടത്തിയിട്ടില്ലെന്നുമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചത്.

Content Highlights: A Vijayaraghavan Reaction over hindu Maha sabha support M Swaraj in Nilambur

dot image
To advertise here,contact us
dot image