വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രതിഷേധവുമായി യുഡിഎഫും എൽഡിഎഫും

വഴിക്കടവ് കെഎസ്ഇബി ഓഫീസിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തി. വഴിക്കടവ് പഞ്ചായത്ത് ഓഫീസിലേയ്ക്കായിരുന്നു എൽഡിഎഫിൻ്റെ പ്രതിഷേധ മാർച്ച്

dot image

മലപ്പുറം: നിലമ്പൂരിലെ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി യുഡിഎഫും, എല്‍ഡിഎഫും. അനന്തുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ് എന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് യുഡിഎഫ്. വഴിക്കടവ് കെഎസ്ഇബി ഓഫീസിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന് യാതൊരു അധികാരവുമില്ലെന്നും കെഎസ്ഇബിയെ അറിയിക്കാന്‍ മാത്രമേ കഴിയുകയുളളുവെന്നും വി ഡി സതീശന്‍ പറഞ്ഞു. നിരവധി തവണ കെഎസ്ഇബിക്ക് പരാതി നല്‍കിയെന്ന് കുട്ടിയുടെ അമ്മ തന്നെ പറഞ്ഞെന്നും പൊലീസിനും വൈദ്യുതി വകുപ്പിനും സംഭവത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സംഭവത്തില്‍ പൊലീസിനും വനംവകുപ്പ് മന്ത്രിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി ഉന്നയിച്ചത്. പ്രതി കോണ്‍ഗ്രസുകാരന്‍ ആണെങ്കില്‍ തന്നെ എന്താണ് പ്രശ്‌നമെന്നും അയാള്‍ക്കെതിരെ എന്തുകൊണ്ടാണ് പൊലീസ് നടപടിയെടുക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇന്നലെ മാത്രം അഞ്ച് പേരെ പന്നി ആക്രമിച്ചു. കെഎസ്ഇബിക്ക് ആറ് പരാതികള്‍ നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദികള്‍ ആരാണ്? മരിച്ചാല്‍ 10 ലക്ഷത്തിന്റെ ചെക്ക് കൊടുക്കാനുളള ആള്‍ മാത്രമായി വനംവകുപ്പ് മന്ത്രി മാറി'- കെ എം ഷാജി പറഞ്ഞു. കേരളത്തിന്റെ കാബിനെറ്റ് വഴിക്കടവിലേക്ക് മാറ്റിയോ എന്നും പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

വഴിക്കടവ് പഞ്ചായത്തിലേക്കാണ് എൽഡിഎഫ് മാർച്ച് നടത്തിയത്. അപകടം കണ്ടാല്‍ എടുക്കടാ കൊടി എന്നാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ പറഞ്ഞു. 'കുട്ടി പിടയുമ്പോള്‍ പന്നി ഉണ്ടോ എന്നാണ് നോക്കുന്നത്. എന്ത് മനസാണത്. കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ കോണ്‍ഗ്രസ് കൊടിയെടുത്ത് പോവുകയാണ്. പണ്ട് ദണ്ഡിയാത്ര നടത്തിയ കോണ്‍ഗ്രസാണ്. ഇന്ന് സതീശന്‍ എന്ന് കേട്ടാല്‍ പന്നിക്കെണി എന്നാണ് ഓര്‍മ്മവരുന്നത്. കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയാണ്. ആ അതിബുദ്ധിമാന്റെ പേരാണ് വിഡി സതീശന്‍.

പന്നിക്കെണി വെച്ചതിന് ഉത്തരവാദി പിണറായി വിജയന്‍ ആണോ? ആര്യാടന്റെ കാലത്ത് ഷോക്കേറ്റ് ആളുകള്‍ മരിച്ചപ്പോള്‍ കോണ്‍ഗ്രസ് കൊടിയെടുത്തിരുന്നോ? രാഷ്ട്രീയ മുതലെടുപ്പാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. സത്യത്തിന് വില കല്‍പ്പിക്കുന്നില്ല. കാര്യമെന്താണ് എന്ന് അന്വേഷിക്കാതെ മരണത്തില്‍ പോലും മായം കലര്‍ത്തി രാഷ്ട്രീയ ലാഭമുണ്ടാക്കുകയാണ് അവര്‍'- എ വിജയരാഘവന്‍ പറഞ്ഞു. യുഡിഎഫ് മൃഗീയ ചോദനകള്‍ അല്ല ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നും തിരഞ്ഞെടുപ്പിന്റെ പേരില്‍ കലാപങ്ങളും അക്രമങ്ങളും ഉണ്ടാക്കുന്നതിനെയാണ് ഗൂഢാലോചനയെന്ന് പറയുന്നത്, യുഡിഎഫ് കപട നാടക പരമ്പരകള്‍ തയ്യാറാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: UDF March Vazhikkadav KSEB office on anandu death due to electric shock nilambur

dot image
To advertise here,contact us
dot image