ചികിത്സാ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രീചിത്രയില്‍ അടിയന്തര യോഗം; നടപടി റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെ

നാളെ മുതൽ ന്യുറോ റേഡിയോളജി ശസ്ത്രക്രിയകൾ മുടങ്ങും

dot image

തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയില്‍ അടിയന്തര യോഗം. ചികിത്സാ പ്രതിസന്ധി പരിഹരിക്കാനാണ് യോഗം വിളിച്ചത്. നാളെ രാവിലെ 8.30-ന് എത്താന്‍ എല്ലാ വകുപ്പ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഡയറക്ടര്‍ യോഗം വിളിച്ചത്. ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും ഇല്ലാത്തതിനാൽ ചികിത്സാ പ്രതിസന്ധി തുടരുകയാണ്. നാളെ മുതൽ ന്യുറോ റേഡിയോളജി ശസ്ത്രക്രിയകൾ മുടങ്ങും. നാളെ മാത്രം ആറ് മേജർ സർജറികളാണ് മുടങ്ങുന്നത്. എപ്പോൾ സർജറി നടത്താൻ കഴിയും എന്നതിൽ വ്യക്തത ലഭിക്കാത്തതോടെ ആശങ്കയിലാണ് രോഗികൾ.

പ്രതിസന്ധി തുടർന്നാൽ ഒരാഴ്ചയിൽ മുപ്പതിലധികം സർജറികൾ മാറ്റിവെക്കേണ്ടി വരുമെന്നാണ് ആശങ്ക. ശസ്ത്രക്രിയ തിയതി മാറ്റിയെങ്കിലും, അത് എപ്പോൾ നടത്താൻ കഴിയുമെന്ന കാര്യത്തിൽ ആശുപത്രി അധികൃതർ ഇതുവരെ രോഗികൾക്ക് ഉറപ്പ് നൽകിയിട്ടില്ല. ഇതോടെ നിരവധി രോഗികളാണ് ആശങ്കയിലായിരിക്കുന്നത്. ഡോക്ടർമാർ നൽകിയ കത്തിനും കൃത്യമായ മറുപടി മാനേജ്മെന്റ് ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ശസ്ത്രക്രിയ ഉപകരണങ്ങൾ എന്ന് എത്തും എന്നതിൽ അധികൃതർ ഇതുവരെ വ്യക്തത കരുതിയിട്ടില്ല. കരാർ പുതുക്കാൻ തയ്യാറായതായും വിവരമില്ല. ഉടൻ ഇടപെടൽ വേണമെന്ന ആവശ്യം കേന്ദ്ര സയൻസ് ആൻഡ് ടെക്നോളജി വകുപ്പിനെ എംപിമാർ അറിയിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാർ നിയമപ്രകാരം ഓരോ വ‍ർഷവും ശ്രീചിത്രയിലെ കരാറുകൾ പുതുക്കേണ്ടതുണ്ട്. പുതുക്കിയാൽ മാത്രമേ കമ്പനികൾ നൽകുന്ന ഉപകരണങ്ങൾക്ക് ഉള്ള ആനുകൂല്യങ്ങളും മറ്റും ആശുപത്രിക്ക് ലഭിക്കൂ. എന്നാൽ 2023-ന് ശേഷം കരാറുകൾ പുതുക്കിയിട്ടില്ല എന്നാണ് വിവരം.

Content Highlights: Emergency meeting in sree chitra hospital to resolve treatment crisis

dot image
To advertise here,contact us
dot image