
മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പത്താംക്ലാസ് വിദ്യാര്‍ത്ഥി അനന്തു മരിച്ച സംഭവത്തില്‍ പ്രതികരണവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. എല്ലാവരെയും നൊമ്പരപ്പെടുത്തിയ ദാരുണമായ അപകട മരണമാണ് അനന്തുവിന്റേത് എന്നും കുട്ടിയുടെ കുടുംബത്തിന്റെ വേദനയ്‌ക്കൊപ്പം നില്‍ക്കുമെന്നും എ വിജയരാഘവന്‍ പറഞ്ഞു. കോണ്‍ഗ്രസുകാര്‍ എത്രത്തോളം ഹൃദയമില്ലാത്തവരാണ് എന്ന് ബോധ്യപ്പെട്ടെന്നും ദാരുണമായ അപകട മരണത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമങ്ങളോടായിരുന്നു വിജയരാഘവന്റെ പ്രതികരണം.
വളരെ കുറച്ച് വീടുകള്‍ മാത്രമേ ആ പ്രദേശത്ത് ഉളളൂവെന്ന് വിജയരാഘവൻ പറഞ്ഞു. അവിടെ സര്‍ക്കാര്‍ കിലോമീറ്ററുകള്‍ കമ്പിവേലി കെട്ടി വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനുളള നടപടി സ്വീകരിച്ചിട്ടുണ്ട്. എല്ലാം സര്‍ക്കാരിന്റെ തലയിലേക്ക് ഇടാനുള്ള ശ്രമാണ് നടക്കുന്നത്. വിഷയം ഇടതുപക്ഷത്തിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് കോൺഗ്രസുകാർ. അവർ തന്നെയാണ് വന്യമൃഗങ്ങളെ വൈദ്യുതി ഉപയോഗിച്ച് ഷോക്കടിപ്പിച്ച് കൊന്ന് അത് വിറ്റ് കാശാക്കുന്നത്. അവരുടെ തനിസ്വഭാവം തിരിച്ചറിയാന്‍ കേരള ജനതയ്ക്ക് അവസരം കിട്ടിയെന്നും വിജയരാഘവൻ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വഴിക്കടവ് പഞ്ചായത്ത് നിരുത്തരവാദപരമായാണ് പെരുമാറിയതെന്നും വിജയരാഘവൻ പറഞ്ഞു. കോണ്‍ഗ്രസ് എന്ത് തരം രാഷ്ട്രീയപാര്‍ട്ടിയാണെന്നും വിജയരാഘവൻ ചോദിച്ചു. സംഘര്‍ഷമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പഞ്ചായത്തുകള്‍ക്ക് പന്നിയുള്‍പ്പെടെയുളള വന്യജീവികളെ വെടിവെച്ചു കൊല്ലാനുളള സ്വാതന്ത്ര്യമുണ്ട്. അതിനുവേണ്ടി ആളുകളെ ചുമതലപ്പെടുത്താമായിരുന്നു. യുഡിഎഫ് ഭരിക്കുന്ന ഈ പഞ്ചായത്ത് അത് ചെയ്തില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
നാളെ വഴിക്കടവ് പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കുമെന്നും വിജയരാഘവൻ അറിയിച്ചു. സംഭവത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വഴിക്കടവ് പഞ്ചായത്ത് ഭരിക്കുന്നത് ആര്യാടന്‍ ഷൗക്കത്തിന്റെ ഗ്രൂപ്പാണ്. അനന്തു മരിച്ചയുടന്‍ പ്രതിഷേധം നടന്നു. ആര്‍ക്കും സംശയം തോന്നാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് വഴിക്കടവിൽ പത്താംക്ലാസ് വിദ്യാർത്ഥിയായ അനന്തു ഷോക്കേറ്റ് മരിക്കുന്നത്. സമീപത്തെ തോട്ടിൽ മീൻപിടിക്കുന്നതിനെ അനന്തുവിനും കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അനന്തുവിന്റെ ജീവൻ രക്ഷിക്കാനായില്ല. കെഎസ്ഇബി വൈദ്യുതി ലൈനിൽ നിന്ന് നേരിട്ട് കണക്ഷൻ കൊടുത്തിരുന്ന അനധികൃത ഫെൻസിംഗിൽ നിന്നാണ് വിദ്യാർത്ഥികൾക്ക് ഷോക്കേറ്റതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മറ്റ് രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണ്.
Content Highlights: Congress using accidental deaths for political gain says A Vijayaraghavan on anandhu death nilambur