ബിജെപി നേതാവ് ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ട് പോകലിന് കേസ്; മകൾ ദിയ കൃഷ്ണയും പ്രതി

ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ മൂന്ന് വനിതാ ജീവനക്കാ‍ർ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് വനിത ജീവനക്കാരികൾക്കെതിരെ നേരത്തെ കൃഷ്ണകുമാർ പരാതി നൽകിയിരുന്നു

dot image

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ട് പോകലിന് കേസ്. കൃഷ്ണകുമാ‍ർ, മകൾ ദിയ കൃഷ്ണ, കൃഷ്ണകുമാറിന്റെ സുഹൃത്ത് സന്തോഷ്, എന്നിവ‍ർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് ഇവ‍‍ർക്കെതിരെ തട്ടിക്കൊണ്ട് പോകലിന് കേസ് രജിസ്റ്റ‍ർ ചെയ്തത്. പൈസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ച് തീ‍ർക്കുന്നതിന് വേണ്ടി ആരോപണ വിധേയരായ വനിതാ ജീവനക്കാരെ വിളിച്ച് വരുത്തുകയും അതിന് ശേഷം മറ്റൊരിടത്തേക്ക് ഇവരെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്നുമാണ് കൃഷ്ണകുമാറിനെതിരെ ജീവനക്കാ‍ർ നൽകിയിരിക്കുന്ന പരാതി. ഇതിൽ പൊലീസ് കേസേടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തിട്ടുണ്ട്. വനിതാ ജീവനക്കാരെ തട്ടിക്കൊണ്ടു പോയ ശേഷം വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് പരാതി. ജീവനക്കാരികൾ 8,82,000 രൂപ നൽകിയതിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണത്തിന് ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.

ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ മൂന്ന് വനിതാ ജീവനക്കാ‍ർ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് കാണിച്ച്
വനിതാ ജീവനക്കാരികൾക്കെതിരെ നേരത്തെ പരാതി നൽകിയിരുന്നു. ഇതിന് പുറമേ ആരോപണ വിധേയയായ വനിതാ ജീവനക്കാരിയുടെ ഭർത്താവ് ആദ‍ർശ് മകൾ ദിയയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.കൃഷ്ണകുമാർ മ്യൂസിയം പൊലീസിൽ നൽകിയ പരാതിയിൽ ജീവനക്കാരികളായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരെയും ദിയ കൃഷ്ണയെ ഭീഷണിപ്പെടുത്തിയതിന് വിനീതയുടെ ഭർത്താവ് ആദർശിനെയും പ്രതികളാക്കി കേസെടുത്തിട്ടുണ്ട്

ദിയ കൃഷ്ണയുടെ കവടിയാറിലുള്ള ഒബൈഓസി എന്ന ആഭരണങ്ങളും സാരിയും വില്‍ക്കുന്ന ഓണ്‍ലൈന്‍-ഓഫ് ലൈന്‍ പ്ലാറ്റ്‌ഫോമിലെ സ്ഥാപനത്തിലാണ് ഇത്തരത്തിൽ ജീവനക്കാരികൾ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി കൃഷ്ണകുമാറും ദിയയും രം​ഗത്ത് വന്നത്.
മുന്‍ ജീവനക്കാരികളായ വിനിത ജൂലിയസ്, ദിവ്യ ഫ്രാങ്ക്‌ലിന്‍, രാധു എന്നിവര്‍ക്കെതിരെയാണ് ദിയ പരാതി നൽകിയത്. ആദ്യം ഓണ്‍ലൈനായി നടന്നിരുന്ന ഈ ബിസിനസ് അടുത്തിടെയാണ് തിരുവനന്തപുരം നഗരത്തില്‍ ഷോറൂമിലേക്ക് ദിയ മാറ്റുന്നത്. നിലവില്‍ ഓണ്‍ലൈനായും ഷോറൂം വഴിയും വില്‍പന നടക്കുന്നുണ്ട്. എന്നാല്‍ ഇവിടെ പേയ്‌മെന്റുമായി ബന്ധപ്പെട്ട് വലിയ തട്ടിപ്പ് നടന്നു എന്ന പരാതി ദിയ കൃഷ്ണ ഉന്നയിക്കുകയായിരുന്നു. കടയിലും ഓണ്‍ലൈനിലും കടയുടെ യഥാര്‍ത്ഥ പേയ്‌മെന്റ് സ്‌കാനറിന് പകരം, ആരോപിതരായ ജീവനക്കാരികള്‍ തങ്ങളുടെ സ്വന്തം നമ്പറുകള്‍ നല്‍കി എന്നാണ് ദിയയുടെ പരാതി.

കടയിലെയും ഓണ്‍ലൈനായും നല്‍കിയിട്ടുള്ള സ്‌കാനര്‍ വര്‍ക്കാകുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇവര്‍ സാധനങ്ങള്‍ വാങ്ങിയവരോട് തങ്ങളുടെ നമ്പറുകളിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. പ്രീമിയം കസ്റ്റമേഴ്‌സില്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇവര്‍ പ്രധാനമായും തട്ടിപ്പ് നടത്തിയത്. ഒരാളില്‍ നിന്ന് 50000 രൂപ വരെ തട്ടിയെടുത്തു. നിരവധി കസ്റ്റമേഴ്‌സിനെയും തന്നെയും ഇവര്‍ ഇത്തരത്തില്‍ പറ്റിച്ചു എന്ന് ദിയ പറഞ്ഞു. മുന്‍ ജീവനക്കാര്‍ യഥാര്‍ത്ഥ ക്യുആര്‍ കോഡിന് പകരം സ്വന്തം നമ്പറുകള്‍ നല്‍കുന്നു എന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നുമുള്ള ഒരു സ്‌റ്റോറി ദിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് ദിയക്ക് ഇത്തരത്തില്‍ ജീവനക്കാര്‍ പറഞ്ഞത് പ്രകാരം അവര്‍ നല്‍കിയ നമ്പറുകളിലേക്ക് പണം നല്‍കിയെന്ന് ദിയയെ അറിയിച്ചത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ തുടര്‍ന്നുള്ള സ്‌റ്റോറികളിലും ദിയ പങ്കുവെച്ചിരുന്നു.

Content Highlights: Kidnapping case filed against G Krishnakumar and Diya Krishna

dot image
To advertise here,contact us
dot image