മുകേഷ് പോക്‌സോ കേസില്‍ പ്രതിയായ വിവരം അറിയുന്നത് മാധ്യമങ്ങളിലൂടെ; ഖേദം പ്രകടിപ്പിച്ച് സന്നദ്ധസംഘടന

കുട്ടികൾക്ക് സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതിയാണ് മുകേഷ് എം നായരെ കൊണ്ടുവന്നതെന്നും സന്നദ്ധസംഘടന അറിയിച്ചു.

dot image

തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിന് പോക്സോ കേസ് പ്രതി വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മുകേഷ് എം നായരെ ക്ഷണിച്ച സന്നദ്ധ സംഘടനയായ ജെസിഐ. ജെസിഐ മുന്‍ സോണ്‍ ഡയറക്ടര്‍ ക്ഷണിച്ച പ്രകാരമാണ് മുകേഷ് പരിപാടിയില്‍ എത്തിയതെന്ന് സന്നദ്ധസംഘടന അറിയിച്ചു. മുകേഷിന്റെ പശ്ചാത്തലത്തെക്കുറിച്ച് അറിയില്ലായിരുന്നു. മാധ്യമങ്ങളില്‍ നിന്നുമാണ് മുകേഷ് കേസില്‍ പ്രതിയായ വിവരം അറിയുന്നത്. കുട്ടികളെ സര്‍പ്രൈസ് ആക്കാനാണ് മുകേഷിനെ പരിപാടിക്കിടയില്‍ അവതരിപ്പിച്ചത്.

സ്‌കൂളിനെ കുറ്റാരോപിതരാക്കിയതില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നും സംഘടന അറിയിച്ചു. അതേ സമയം സ്‌കൂള്‍ പ്രവേശനോത്സവത്തിന് പോക്സോ കേസ് പ്രതി വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവത്തില്‍ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ഇന്നലെയായിരുന്നു പോക്‌സോ കേസിലെ പ്രതിയായ വ്ളോഗര്‍ മുകേഷ് എം നായര്‍ സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തത്.

കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്‌നയാക്കി റീല്‍സ് ചിത്രീകരിച്ചുവെന്നും കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുകേഷ് നായര്‍ ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തത്. എന്നാല്‍ മുകേഷ് വരുന്ന കാര്യം അറിയില്ലായിരുന്നുവെന്നും സ്‌കൂളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് പരിപാടിക്കിടയില്‍ മുകേഷിനെ കൊണ്ടുവന്നതെന്നുമാണ് പ്രധാന അധ്യാപകന്റെ വിശദീകരണം. പരിപാടി പകുതി ആയപ്പോഴാണ് മുകേഷ് അപ്രതീക്ഷിതമായി എത്തിയതെന്നും പ്രധാന അധ്യാപകന്‍ ഇന്നലെ പറഞ്ഞിരുന്നു.

content highlights:

dot image
To advertise here,contact us
dot image