
കോഴിക്കോട്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിൻ്റെ ആദ്യ ചോയിസ് സ്ഥാനാര്‍ത്ഥി സ്വരാജായിരുന്നോ എന്ന് പാർട്ടി വ്യക്തമാക്കണമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി. ആര് സ്ഥാനാര്‍ത്ഥിയായി വന്നാലും വിജയം യുഡിഎഫിനാണ്. എതിര്‍ സ്ഥാനാര്‍ഥി ഇല്ലെന്ന് പ്രതീക്ഷിച്ചല്ല മത്സരിക്കുന്നത്. രാഷ്ട്രീയ പോരാട്ടം നടന്നാലും ഗുണം യുഡിഎഫിന് തന്നെയാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് യുഡിഎഫിൻ്റെ ജയമാണ്. എല്‍ഡിഎഫ് കെട്ടിയ വാഗ്ദാനങ്ങള്‍ ജനത്തിന് മുന്നില്‍ പൊളിഞ്ഞു വീഴുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷാഫിയുടെ പ്രതികരണം. അതേ സമയം, പി വി അന്‍വര്‍ വിഷയത്തില്‍ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കുന്ന ആരെയും സഹകരിപ്പിക്കുമെന്നും ഷാഫി വ്യക്തമാക്കി.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കുമെന്ന് ഇന്ന് ഉച്ചയ്ക്ക് നടന്ന വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്വരാജിന്‍റെ പേര് പ്രഖ്യാപിച്ചത്. നിലമ്പൂരിൽ രാഷ്ട്രീയ പോരാട്ടമാണ് നടക്കാൻ പോകുന്നതെന്നും പി വി അൻവർ പാർട്ടിയെ ഒറ്റുകൊടുത്ത യൂദാസ് ആണെന്നും എം വി ഗോവിന്ദൻ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചു.
Content Highlights- 'We should say whether Swaraj was LDF's first choice in Nilambur'; Shafi Parambil