
തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരം ഗംഭീരമാക്കിയതിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ പൂരം ഗംഭീരമാക്കാൻ പ്രവർത്തിച്ച മന്ത്രി കെ രാജനെ കെട്ടിപ്പിടിച്ച് ഞെക്കി മുത്തം കൊടുക്കാൻ അഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ പൂരത്തിൽ പങ്കെടുത്ത തൊഴിലാളികളെ ആദരിക്കുന്ന ശുചിത്വ പൂരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. മന്ത്രി രാജൻ ഒരു മിനിറ്റ് പോലും പൂരം ആസ്വദിച്ചിട്ടില്ല. അദ്ദേഹം ഓടി നടന്ന് കാര്യങ്ങൾ ചെയ്യുകയായിരുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിച്ചതുകൊണ്ട് പ്രശ്നങ്ങളൊന്നുമുണ്ടാകാതെ പൂരം ഇത്തവണ ഗംഭീരമായി നടത്താൻ സാധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി എൻ വാസവനും ഓരോ കാര്യങ്ങളിലും ഇടപെട്ട് മനസിലാക്കി പ്രവർത്തിച്ചു. തൃശൂർകാർക്കും മലയാളികൾക്കും വേണ്ടി മന്ത്രിമാർക്ക് നന്ദി പറയുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
'തൃശൂരുകാർക്കും മലയാളികൾക്കും വേണ്ടി മന്ത്രിമാർക്ക് നന്ദി പറയുന്നു. പിണറായി വിജയനും വി എൻ വാസവനും ഓരോ കാര്യങ്ങളും ഇടപെട്ട് മനസിലാക്കി പ്രവർത്തിച്ചു. രാജൻ പൂരം ആസ്വദിച്ചിട്ടില്ല. പൂരത്തിന് ഒരു ദർശകനായി വന്ന് ഒരു ഗ്യാലറിയിലും ഇരുന്നിട്ടില്ല. ഒരു പണിയെടുപ്പുകാരനെപ്പോലെ പൂരപ്പറമ്പ് മുഴുവൻ ഓടിനടന്ന് പ്രവർത്തിക്കുകയായരുന്നു. അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഞെക്കി മുത്തം കൊടുക്കാൻ ആഗ്രഹിക്കുന്നു', സുരേഷ് ഗോപി പറഞ്ഞു. പൊലീസ്, ഫയർ ഫോഴ്‌സ്, ആരോഗ്യ പ്രവർത്തകർ തുടങ്ങി പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവർക്കും സുരേഷ് ഗോപി നന്ദി അറിയിച്ചു.
മെയ് ആറിനായിരുന്നു തൃശൂർ പൂരം. കഴിഞ്ഞ വർഷം പൂരം അലങ്കോലപ്പെട്ടത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അതിനാൽ തന്നെ പ്രതിസന്ധിയില്ലാതെ ഇത്തവണ പൂരം നടത്തുക എന്നതായിരുന്നു ലക്ഷ്യം. അടുത്ത വർഷം ഏപ്രിൽ 26-നാണ് തൃശൂർ പൂരം.
Content Highlights: