'സ്ഥാനാർത്ഥിയെ അപമാനിച്ചു'; യുഡിഎഫ് യോഗത്തിൽ അൻവറിന് രൂക്ഷ വിമർശനം; ഒപ്പം നിർത്തണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

നിയമസഭ സീറ്റ് വേണമെന്ന് അൻവർ ആവശ്യപ്പെട്ടതായി പി കെ കുഞ്ഞാലിക്കുട്ടി യോഗത്തെ അറിയിച്ചു

dot image

തിരുവനന്തപുരം: യുഡിഎഫ് യോഗത്തിൽ പി വി അൻവറിന് കടുത്ത വിമർശനം. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ അപമാനിച്ചതിലാണ് അൻവറിനെതിരെ യുഡിഎഫ് യോഗത്തിൽ കടുത്ത വിമർശനം ഉയർന്നത്. നിയമസഭ സീറ്റ് വേണമെന്ന് അൻവർ ആവശ്യപ്പെട്ടതായി പി കെ കുഞ്ഞാലിക്കുട്ടി യോഗത്തെ അറിയിച്ചു. രണ്ട് സീറ്റ് വേണമെന്ന് അൻവർ ആവശ്യപ്പെട്ട വിവരമാണ് കുഞ്ഞാലിക്കുട്ടി യോഗത്തെ അറിയിച്ചത്. എന്നാൽ നിയമസഭാ സീറ്റിൽ ഇപ്പോൾ ചർച്ച വേണ്ടെന്നായിരുന്നു കോൺഗ്രസ് നിലപാട്. പി.വി അൻവറിനെ ചേർത്തുനിർത്തണമെന്ന നിലപാടാണ്

മുസ്‌ലിം ലീഗ് നേതൃത്വം യുഡിഎഫ് യോഗത്തിൽ സ്വീകരിച്ചത്. അൻവറിനായി പി കെ കുഞ്ഞാലിക്കുട്ടിയാണ് യോഗത്തിൽ ശക്തമായി വാദിച്ചത്.

അൻവറിനെ അസോസിയേറ്റ് അംഗമാക്കാൻ യുഡിഎഫ് നേരത്തെ എടുത്ത തീരുമാനം അൻവറിനെ അറിയിക്കാൻ വൈകിപ്പിച്ചതിന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും യോഗത്തിൽ വിമ‍ർശനം ഉയർന്നിരുന്നു. തീരുമാനം അറിയിക്കാൻ വി ഡി സതീശനെയായിരുന്നു. കൃത്യസമയത്ത് തീരുമാനം അറിയിക്കാത്തത് പിഴവാണെന്നായിരുന്നു വിമർശനം. ഈ സാഹചര്യത്തിലാണ് അൻവറിനെ യോഗ തീരുമാനം അറിയിക്കാൻ അടൂർ പ്രകാശിനെ ഇന്ന് ചേർന്ന യുഡിഎഫ് യോഗം ചുമതലപ്പെടുത്തിയത്.

പി വി അൻവ‍ർ നേതൃത്വം നൽകുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ അസോസിയേറ്റ് അംഗമാക്കാന്‍ ഇന്ന് ചേർന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചിരുന്നു. യുഡിഎഫ് സ്ഥനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കണമെന്ന ആവശ്യവും യുഡിഎഫ് തീരുമാനവും പി വി അന്‍വറിനെ അറിയിക്കാനും യോഗം തീരുമാനിച്ചിരുന്നു.

പ്രധാനമായും അന്‍വര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായാണ് യുഡിഎഫ് ഏകോപന സമിതി യോഗം ചേര്‍ന്നത്. നിലമ്പൂരില്‍ ചേര്‍ന്ന യോഗം ഏകദേശം ഒരു മണിക്കൂറോളം നീണ്ടു. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയുടെ ഭാഗമാക്കാന്‍ പി വി അന്‍വര്‍ ആര്യാടന്‍ ഷൗക്കത്തിന് പിന്തുണ നല്‍കണമെന്നതാണ് യുഡിഎഫ് മുന്നോട്ടുവെയ്ക്കുന്ന നിബന്ധന. അല്ലാത്ത പക്ഷം അന്‍വറിനോ തൃണമൂല്‍ കോണ്‍ഗ്രസിനോ മുന്നണിയില്‍ സ്ഥാനമുണ്ടാകില്ലെന്നാണ് യുഡിഎഫ് വ്യക്തമാക്കുന്നത്.

അതിനിടെ യുഡിഎഫിന്റെ സമവായ ശ്രമം പാളുന്നുവെന്ന സൂചനയാണ് ഒടുവില്‍ പുറത്തുവരുന്നത്. അസോസിയേറ്റ് ഘടകക്ഷി ആക്കാനുള്ള യുഡിഎഫ് തീരുമാനം അന്‍വര്‍ അംഗീകരിക്കില്ലെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ അടക്കം വിശദീകരിക്കാന്‍ നാളെ രാവിലെ ഒന്‍പത് മണിക്ക് അന്‍വര്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

Content Highlights: P V Anwar faces severe criticism at UDF meeting

dot image
To advertise here,contact us
dot image