
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ നിലമ്പൂരില്‍ മത്സരം കടുക്കും. രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ നടക്കാൻ പോകുന്നതെന്നും പി വി അൻവർ പാർട്ടിയെ ഒറ്റുകൊടുത്ത യൂദാസ് ആണെന്നും എം വി ഗോവിന്ദൻ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചു.
രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ് നിലമ്പൂര്‍. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പി വി അന്‍വര്‍ ഇടതുമുന്നണിയെ വഞ്ചിച്ചു. കാല് പിടിക്കുമ്പോള്‍ മുഖത്ത് ചെളിവാരിയെറിയുന്നുവെന്നാണ് അന്‍വര്‍ യുഡിഎഫിനെക്കുറിച്ച് പറഞ്ഞത്. അന്‍വറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പാർട്ടിയെയും സർക്കാരിനെയും താറടിച്ച് മുന്നണി വിട്ട അൻവറിനെതിരെ കരുത്തുറ്റ സ്ഥാനാർത്ഥിയെ രംഗത്തിറക്കണമെന്ന വികാരം പ്രവർത്തകർക്കിടയിൽ ശക്തമായിരുന്നു. അങ്ങനെയാണ് ഒടുവിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുകയെന്ന തീരുമാനത്തിൽ സിപിഐഎം എത്തുന്നതും യുവ മുഖവും നിലമ്പൂർ സ്വദേശി കൂടിയായ സ്വരാജിനെ ഗോദയിലിറക്കുന്നതും.
2016 ൽ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും വിജയിച്ച് ആദ്യമായി നിയമസഭയിലെത്തിയ എം സ്വരാജ് 2021 ല്‍ കെ ബാബുവിനോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. തുടർന്ന് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയെങ്കിലും കെ ബാബുവിന്‍റെ വിജയം സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. നിലവിൽ ദേശാഭിമാനി റസിഡന്‍റ് എഡിറ്ററാണ് എം സ്വരാജ്.
Content Highlights: nilambur bypoll M swaraj contest as cpim candidate