
മലപ്പുറം: യുഡിഎഫ് മുന്നണി പ്രവേശനത്തിൽ സമവായ സാധ്യതയെന്ന സൂചന നൽകി നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അൻവർ. ഒരു പകൽ കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ വിളിച്ചുവെന്നും മാന്യമായ പരിഹാരം ഈ വിഷയത്തിൽ പ്രതീക്ഷിക്കുന്നുവെന്നും അൻവർ പറഞ്ഞു. തുടർന്ന് വാർത്താസമ്മേളനം റദ്ദാക്കി. ചില പ്രധാന കാര്യങ്ങൾ പറയാനായിരുന്നു വാർത്താസമ്മേളനം എന്നും എന്നാൽ ആ കാര്യം ഇപ്പോൾ പറയുന്നില്ല എന്നും അൻവർ കൂട്ടിച്ചേർത്തു.
കെ സുധാകരന്റെ ഇടപെടലാണ് അൻവറിനെ കുറച്ച് കൂടി കാത്തിരിക്കാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം. ഇന്നലെ രാത്രി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അൻവറിനെ അനുനയിപ്പിക്കണമെന്ന ആവശ്യമാണ് സണ്ണി ജോസഫ് മുന്നോട്ടുവെച്ചത്. ഇതിന് പിന്നാലെ സുധാകരൻ അൻവറുമായി ആശയവിനിമയം നടത്തിയെന്നാണ് സൂചന. മുസ്ലിം ലീഗിന്റെ നേതാക്കൾ, കോൺഗ്രസ് നേതാക്കൾ എന്നിവരും അൻവറിനെ കാത്തിരിക്കാൻ ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നു.
അൻവറിന്റെ ഷൗക്കത്തിനെതിരായ പരാമർശങ്ങളിൽ കോൺഗ്രസിലെ പല നേതാക്കൾക്കും അതൃപ്തിയുണ്ട്. കെ മുരളീധരൻ,രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങിയ പല നേതാക്കളും അൻവറിനെതിരെ രംഗത്തുവന്നിരുന്നു. സണ്ണി ജോസഫും വി ഡി സതീശനും അൻവറിനെ രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ അല്പം കൂടി കാത്തിരിക്കാമെന്ന അൻവറിന്റെ ഇന്നത്തെ പ്രഖ്യാപനം മഞ്ഞുരുകുന്നു എന്നതിന്റെ സൂചനകളാണ് എന്നാണ് വിവരം.
സ്ഥാനാർത്ഥിത്വം സംബന്ധിച്ച് നിർണായകമായ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് കരുതിയിരിക്കെ കൂടിയാണ് അൻവർ ഒരു പകൽ കൂടി കാത്തിരിക്കാൻ തീരുമാനിച്ചത്. തൃണമൂലിനെ യുഡിഎഫ് സഖ്യകക്ഷിയാക്കാത്തതും നിലമ്പൂരിൽ വി എസ് ജോയ്‌യെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാത്തതുമായിരുന്നു അൻവറിനെ ഒറ്റയ്ക്ക് മത്സരിക്കാൻ പ്രേരിപ്പിച്ചത്. ഇതിനിടെ മുന്നണിപ്രവേശനം സംബന്ധിച്ച് വി ഡി സതീശനെ രൂക്ഷമായി വിമർശിച്ചതും അൻവർ രംഗത്തെത്തിയിരുന്നു. വി ഡി സതീശന്റെ നിഗൂഢലക്ഷ്യം പിണറായിസത്തെ നേരിടലല്ല മറിച്ച് പി വി അന്‍വറിനെ ഒതുക്കുക എന്നതാണ്. അന്‍വറിനെ കൊല്ലണം എന്നതാണ് വിഡി സതീശന്‌റെ ലക്ഷ്യമെന്ന ഗുരുതര ആരോപണവും പി വി അന്‍വർ ഉന്നയിച്ചു. ഒന്നുകില്‍ തന്നെ ടി പി ചന്ദ്രശേഖരന്‍ ആക്കുക അല്ലെങ്കില്‍ അബ്ദുള്‍ നാസർ മഅദ്നിയാക്കുക. തന്നെ ഒറ്റയടിക്ക് വെട്ടിക്കൊല്ലണോ അതോ ജയിലലടച്ച് ഇഞ്ചിഞ്ചായിട്ട് കൊല്ലണോ എന്നാണ് വി ഡി സതീശന്‍ ചിന്തിക്കുന്നത്. അദ്ദേഹത്തിന്‌റെ ലക്ഷ്യം തനിക്ക് നന്നായി അറിയാമെന്നും പി വി അന്‍വര്‍ തുറന്നടിച്ചിരുന്നു.
കെ സി വേണുഗോപാലുമായി തന്റെ കൂടിക്കാഴ്ച മുടക്കിയത് സതീശനായിരുന്നുവെന്നും അൻവർ പറഞ്ഞിരുന്നു. കെ സി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഇടപെട്ടിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് വെച്ച് കൂടിക്കാഴ്ച്ച നടത്താമെന്നും അറിയിച്ചിരുന്നതാണ്. അന്‍വറിനെ കണ്ടാല്‍ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കുമെന്ന് വി ഡി സതീശന്‍ അവസാന നിമിഷം കെ സി വേണുഗോപാലിനെ അറിയിച്ചു. ഇതില്‍ നിസ്സഹായനായ കെ സി വേണുഗോപാല്‍ തിരക്കാണെന്നും പിന്നീട് സംസാരിക്കാമെന്നും പറഞ്ഞ് മനഃപൂര്‍വ്വം കൂടിക്കാഴ്ച്ചയില്‍ നിന്നും പിന്മാറുകയായിരുന്നു എന്നാണ് അൻവർ പറഞ്ഞത്.
Content Highlights: UDF asked PV Anvar to wait for one more day on UDF entry