'വേടനെതിരായ ഹിന്ദു ഐക്യവേദിയുടെ നിലപാട് വിവരക്കേട്; മോശം പറയുന്നത് അംഗീകരിക്കാൻ കഴിയില്ല': തുഷാർ വെള്ളാപ്പള്ളി

വേടന്റെ വേദികളില്‍ എന്തുകൊണ്ട് സ്ഥിരം പ്രശ്‌നങ്ങളുണ്ടാകുന്നു എന്ന് പരിശോധിക്കണമെന്നും തുഷാര്‍ വെള്ളാപ്പള്ളി

dot image

ആലപ്പുഴ: റാപ്പര്‍ വേടനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളില്‍ വിമര്‍ശനവുമായി ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഹിന്ദു ഐക്യവേദിയുടെ നിലപാട് വിവരക്കേടാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വേടന്‍ വളരെ ഭംഗിയായി പാടുന്നുണ്ട്. മോശം പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. വിവാദങ്ങള്‍ അനാവശ്യമാണ്. വേടന്റെ വേദികളില്‍ എന്തുകൊണ്ട് സ്ഥിരം പ്രശ്‌നങ്ങളുണ്ടാകുന്നു എന്ന് പരിശോധിക്കണമെന്നും തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിഷയത്തിലും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും മത്സരിക്കേണ്ട എന്നും രണ്ടഭിപ്രായങ്ങള്‍ ഉയര്‍ന്നുവെന്നും അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഇതിനായി എന്‍ഡിഎ യോഗം അടുത്ത ദിവസം ചേരും. ബിഡിജെഎസ് മത്സരിച്ചാല്‍ ജയിക്കാന്‍ സാധ്യതയില്ല. നല്ലൊരു പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കും എന്ന് മാത്രം. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ? അത് ആത്മവിശ്വാസത്തിന്റെ കാര്യമല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

പാലക്കാട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു വേടനെതിരെ കെ പി ശശികല അധിക്ഷേപ പരാമര്‍ശം നടത്തിയത്. വേടന്റെ തുണിയില്ലാച്ചാട്ടങ്ങള്‍ക്ക് മുന്‍പില്‍ സമാജം അപമാനിക്കപ്പെടുകയാണെന്നായിരുന്നു ശശികലയുടെ പ്രതികരണം. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തനതായ എത്ര കലാരൂപങ്ങളുണ്ടെന്നും റാപ്പ് സംഗീതമാണോ അവരുടെ തനതായ കലാരൂപമെന്നും ശശികല ചോദിച്ചിരുന്നു. പട്ടികജാതി- പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് പാലക്കാട്ട് ഒരു പരിപാടി നടത്തുമ്പോള്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗവുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് മ്യൂസിക്കാണോ അവിടെ കേറേണ്ടതെന്നും ശശികല ചോദിച്ചു. വേടന് മുന്നില്‍ ആടികളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്നും ശശികല പറഞ്ഞിരുന്നു. ശശികലയുടെ പ്രതികരണത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ആര്‍എസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യപത്രാധിപര്‍ എന്‍ ആര്‍ മധുവാണ് വേടനെതിരായ 'സംഘ്പരിവാര്‍ വേട്ട'യ്ക്ക് തുടക്കമിട്ടത്. വേടന്റെ പാട്ടുകള്‍ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ പരാമര്‍ശം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെയ്ക്കുന്ന കലാഭാസമാണ് വേടന്‍ നടത്തുന്നതെന്നും വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്ന സ്പോണ്‍സര്‍മാരുണ്ടെന്നും മധു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വേടനെതിരെ അധിക്ഷേപവുമായി കെ പി ശശികല രംഗത്തെത്തിയത്. ശശികലയ്ക്ക് മറുപടിയുമായി വേടനും രംഗത്തെത്തിയിരുന്നു. സംഘ്പരിവാറിന് നിങ്ങള്‍ ഇതൊക്കെ ചെയ്താല്‍ മതിയെന്ന ധാര്‍ഷ്ട്യമാണെന്നും താന്‍ റാപ്പ് പാടുന്നത് തുടരുമെന്നുമായിരുന്നു വേടന്റെ പ്രതികരണം.

Content Highlights- bdjs leader thushar vellappally slam hindu aikya vedi's k p sasikalas statement against Rapper Vedan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us