
ആലപ്പുഴ: സിപിഐ(എംഎൽ) മുൻ സംസ്ഥാന സമിതി അംഗവും ആലപ്പുഴയിലെ ആദ്യകാല നക്‌സലൈറ്റ് പ്രവർത്തകനുമായ രവീന്ദ്രൻ കളരിക്കൽ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ സഹൃദയ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. ഓൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി ആയിരുന്നു. സംസ്കാരം ആലപ്പുഴ ചാത്തനാട് പൊതുശ്മശാനത്തിൽ മെയ് 30, വെള്ളിയാഴ്ച വൈകിട്ട് 3:00 മണിക്ക് നടക്കും.
കളരിക്കൽ കുഞ്ഞുപണിക്കൻ ആചാരിയുടെയും ഗൗരിയുടെയും മകനായി ആലപ്പുഴയിലാണ് രവീന്ദ്രൻ ജനിച്ചത്. കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള കുടുംബമായിരുന്നു രവീന്ദ്രന്റേത്. ആലപ്പുഴ എസ് ഡി കോളേജിൽ ഡിഗ്രി വിദ്യാർഥി ആയിരിക്കുമ്പോൾ എസ്എഫ്ഐ പ്രവർത്തകനായിരുന്നു. അഥീനിയം എന്ന സാംസ്കാരിക സംഘടനയിലൂടെയും നാടക പ്രവർത്തനങ്ങളിലൂടെയും കലാപനിരതമായ രാഷ്ട്രീയത്തിലേക്ക് എത്തിച്ചേർന്നു. 1975 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ വീടുവിട്ടിറങ്ങി ഒളിവിൽ പ്രവർത്തിച്ചു. അതിനിടയിൽ മാരാരിക്കുളം പോലീസ് സ്റ്റേഷൻ ആക്രമണം, ആലപ്പുഴ സൊസൈറ്റി ആക്രമണം, കുന്നന്താനം എസ്റ്റേറ്റ് ആക്രമണം എന്നിങ്ങനെയുള്ള നക്സലൈറ്റ് ആക്ഷനുകളിൽ പങ്കെടുത്തു.
1976 ൽ ചേർത്തലയിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. ആലപ്പുഴ തിരുവമ്പാടിയിലെ കൗസ്തുഭം ക്രൈംബ്രാഞ്ച് ക്യാമ്പിലും തിരുവനന്തപുരത്തെ ശാസ്തമംഗലം പോലീസ് ക്യാമ്പിലും ക്രൂരമായ മർദ്ദനങ്ങൾക്ക് വിധേയനായി. തുടർന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവിലായി. അടിയന്തരാവസ്ഥ പിൻവലിച്ചപ്പോൾ കേസുകളിൽ പ്രതിയായിരുന്നതിനാൽ വിട്ടയക്കപ്പെട്ടില്ല.
1978 ല്‍ ജാമ്യത്തിൽ ഇറങ്ങി രാഷ്ട്രീയ പ്രവർത്തനം തുടർന്നു. സിപിഐ (എം എൽ) സംസ്ഥാന കമ്മിറ്റി അംഗം എന്ന നിലയിൽ തൃശ്ശൂർ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. ആശയ ഭിന്നതകളെ തുടർന്ന് 1982 ൽ പാർട്ടി വിട്ടു. തുടർന്ന് ഹ്രസ്വകാലം ജെഎസ്എസിൽ പ്രവർത്തിച്ചു. ആലപ്പുഴയിലെ സ്വർണ്ണ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരുടെ സഹകരണ സംഘം രൂപീകരിക്കുന്നതിലും പ്രധാന പങ്കു വഹിച്ചു. ഓൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി ആയിരുന്നു.
ഭാര്യ രതി കെ, മകൻ ശ്രീകാന്ത് രവി (ലക്ചറർ, ഫൈൻ ആർട്സ് കോളേജ്, തൃശ്ശൂർ), മകൾ പൂർണിമ (കാനഡ.) മരുമകൻ ലിജു വി പി , ചെറുമക്കൾ ഹൃതിക, യാമിക.
Content Highlights: CPI (ML) former state committee member and former naxalite worker raveendran kalarikkal passed away