
കൊച്ചി: ഇടപ്പള്ളിയിൽ നിന്ന് 13കാരനെ കാണാതായ സംഭവത്തിൽ കുട്ടിയെ കണ്ടെത്താൻ പൊലീസിന് സഹായകരമായത് ഉപദ്രവിക്കാനുള്ള ശ്രമം കുട്ടി തടഞ്ഞതാണ്. തന്നെ കൂട്ടികൊണ്ടുപോയ കൈനോട്ടക്കാരന്റെ ഉപദ്രവശ്രമം കുട്ടി എതിർത്തപ്പോൾ പ്രതി തന്നെ പൊലീസിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് എത്തി കുട്ടിയെ കണ്ടെത്തുകയും കൈനോട്ടക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയ ശശികുമാർ എന്ന കൈനോട്ടക്കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തൊടുപുഴയിൽ ഇറങ്ങിയത് മുതൽ കുട്ടിയെ ഇയാൾ കസ്റ്റഡിയിൽ വെച്ചു. തുടർന്ന് ഇയാളുടെ വീട്ടിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. ദേഹത്ത് മുറിവേൽപ്പിക്കാൻ ശ്രമിച്ചു. മുഖത്ത് ഇതിന്റെ പാടുകളുണ്ട്. ദേഹോപദ്രവം ഏൽപ്പിച്ചതിന് പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്.
മെയ് 27നാണ് സ്‌കൂളിൽ സേ പരീക്ഷ എഴുതിവരുന്ന വഴി കുട്ടിയെ കാണാതായതായി പരാതി ലഭിച്ചത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുട്ടി മുവാറ്റുപുഴ വരെ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. നഗരത്തിലും മറ്റും പൊലീസും ബന്ധുക്കളും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്ന് കൈനോട്ടക്കാരൻ ശശികുമാർ വിളിച്ചുപറഞ്ഞതനുസരിച്ച് കുട്ടിയെ തൊടുപുഴയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
തൊടുപുഴ സ്വദേശിയായ ഒരു യൂട്യൂബറിന്റെ ആരാധകനാണ് കുട്ടി. ഇയാളുടെ വ്ലോഗുകൾ കണ്ടാണ് കുട്ടി നഗരത്തിലെത്തിയത്. ആകെ 60 രൂപ മാത്രമായിരുന്നു കയ്യിലുണ്ടായിരുന്നത് തുടർന്ന് ബസ് സ്റ്റോപ്പിലെത്തിയ കുട്ടി ഒറ്റയ്ക്ക് അവിടെ ഇരിക്കുകയായിരുന്നു. ഇത് കണ്ടാണ് ശശികുമാർ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുന്നത്. തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചു. കുട്ടി പ്രതിരോധിക്കുകയും ഇതോടെ ശശികുമാർ പൊലീസിനെ അറിയിക്കുകയും ചെയ്തു.
ശശികുമാറിന്റെ യഥാർത്ഥ പേര് അനിൽകുമാർ എന്നാണ്. സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ചതടക്കമുള്ള പല കേസുകളും ഇയാൾക്കെതിരെയുണ്ട്. കൃത്യമായ ക്രിമിനൽ പശ്ചാത്തലം ഉള്ളയാളാണ് ഇയാളെന്നും പൊലീസ് പറഞ്ഞു.
Content Highlights: 13 year old boys resistance helped police to find him