
മലപ്പുറം: പിവി അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അക്കാര്യത്തില്‍ തീരുമാനമായതാണെന്നും എങ്ങനെയാണ് യുഡിഎഫിന്റെ ഭാഗമാക്കേണ്ടത് എന്ന് എല്ലാവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഉടന്‍ തന്നെ അത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് യുഡിഎഫ് സ്ഥാനാര്‍ഥി വന്നാലും പിന്തുണയ്ക്കുമെന്നും യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അന്‍വര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നില്ലേ എന്നും വി ഡി സതീശന്‍ ചോദിച്ചു. അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തിലുളള സാങ്കല്‍പ്പിക വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫ് ഏകകണ്ഠമായി സമര്‍പ്പിച്ചതാണെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ അത് സ്വീകരിച്ചുവെന്നും വിഡി സതീശന്‍ പറഞ്ഞു. നാളെ മുതല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. '263 ബൂത്തുകളിലും ഞങ്ങള്‍ക്ക് കമ്മിറ്റികളുണ്ട്. എണ്ണായിരത്തിലധികം വോട്ടര്‍മാരെ ചേര്‍ത്തിട്ടുണ്ട്. തെരഞ്ഞെടുപ്പിനുവേണ്ടി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ആ നിയോജകമണ്ഡലത്തില്‍ സജ്ജരാണ്. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് ഐക്യജനാധിപത്യ മുന്നണി വലിയ ഭൂരിപക്ഷത്തില്‍ അവിടെ വിജയിക്കും'- പ്രതിപക്ഷ നേതാവ് പറഞ്ഞു. ബിജെപി സ്ഥാനാർത്ഥിയെ നിർത്തുന്നില്ലെങ്കിൽ മറ്റ് എന്തെങ്കിലും ഡീൽ ആണോ എന്ന് അന്വേഷിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂർ തട്ടിപ്പുകേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ച വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. 'കരുവന്നൂർ കേസിൽ സിപിഐഎം കൂടി പ്രതിയാണ്. നേതൃത്വം വിഹിതം വാങ്ങുകയാണ് ചെയ്തത്. ഇരകൾക്ക് നീതി കിട്ടുമോ എന്ന് കണ്ടറിയണം. ബിജെപിക്കൊപ്പം നിൽക്കുന്നവരെ ഇ ഡി ഉപദ്രവിക്കില്ല. തിരഞ്ഞെടുപ്പ് കാലത്ത് സമ്മർദം ഉണ്ടാക്കാൻ വേണ്ടി പിടി മുറുക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിടി മുറുക്കി. വീണ്ടും തിരഞ്ഞെടുപ്പ് വരുമ്പോൾ വീണ്ടും പിടി മുറുക്കുകയാണ്'- വി ഡി സതീശന്‍ കൂട്ടിച്ചേർത്തു.
Content Highlights: PV Anwar will be part of UDF, decision has been made says VD Satheesan