
കൊച്ചി: സംസ്ഥാനത്ത് ബിയർ വിൽപനയിൽ ഇടിവെന്ന് ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ. 2023-25 കാലയളവിൽ സംസ്ഥാനത്തെ ബിയർ ഉപഭോഗം 8.6 ശതമാനം കുറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അതായത് ഏകദേശം 10 ലക്ഷം കേയ്‌സുകളുടെ കുറവുണ്ടായതായാണ് കണക്കുകൾ. ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ പ്രകാരം ബാറുകൾ, ബെവ്‌കോ ഔട്ട്‌ലെറ്റുകൾ എന്നിവയിൽ ബിയർ വിൽപന 2022-23 സാമ്പത്തിക വർഷത്തിൽ 112 ലക്ഷം കേയ്‌സുകളായിരുന്നു.
2024-25 കാലത്ത് ഇത് 102.39 ലക്ഷം കേയ്‌സുകളായി കുറയുകയാണുണ്ടായത്. അതേസമയം തന്നെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ ഉപഭോഗം വലിയ രീതിയിൽ വർധിച്ചു. 2023-25 കാലത്ത് 229.12 ലക്ഷം കേയ്‌സ് വിദേശമദ്യമാണ് സംസ്ഥാനത്ത് ചെലവായത്.
അതിനിടെ ദേശീയ തലത്തിൽ ബിയർ വിൽപന കൂടിയതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിലെ മുൻനിര ബിയർ നിർമ്മാതാക്കളെ പ്രതിനിധീകരിക്കുന്ന സ്ഥാപനമായ ബ്രൂവേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (BAI)യുടെ കണക്കുകൾ പ്രകാരം 2024-25 കാലയളവിൽ ദേശീയതലത്തിൽ ബിയർ വിൽപ്പന 9 ശതമാനം വർദ്ധിച്ചുവെന്നാണ് കണക്കുകൾ.
Content Highlights: Kerala beer sales decline 8.6 percent in two years